HealthHome-bannerKeralaNewsTrending

നിപ: നാലുപേരെ ഐസൊലേഷൻ വാർഡിൽ നിന്ന് മാറ്റി, ഏഴു പേരുടെ നില തൃപ്തികരം

 

കൊച്ചി: നിപ രോഗബാധിതനായ യുവാവുമായി സമ്പർക്കം പുലർത്തിയതിനേത്തുടർന്ന്  കളമശ്ശേരി മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 11 പേരില്‍ 4 പേരെ നിലമെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ബാക്കി 7 പേരുടെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് നിപാ കണ്‍ട്രോള്‍ റൂമിലെ ഹെല്‍പ്പ് ലൈനിലേക്ക് 39 ഫോണ്‍ കോളുകള്‍ വന്നു. ഇതുവരെ ആകെ 557 ഫോണ്‍ കോളുകള്‍ കണ്‍ട്രോള്‍ റൂമിലേക്ക് എത്തി.
രോഗിയുമായി സമ്പര്‍ക്കത്തിലുള്ളതായി ഇതേവരെ 325 പേരെയാണ് കണ്ടെത്തിയത്.ഇവരെയെല്ലാം ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുകയും വിവരങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുകയും ചെയ്തു.
ഡോ. റീമ സഹായിയുടെ നേതൃത്വത്തില്‍ ഉള്ള വിദഗ്ധ സംഘം എറണാകുളം മെഡിക്കല്‍ കോളേജിലെ താല്ക്കാലിക ലാബ് പരിശോധന സംവിധാനം, പി.സി.ആര്‍, അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് മേല്‍ നോട്ടം തുടരുന്നു.
എ.ഐ.എം.എസ്, നിംഹാന്‍സ്, എന്നിവിടങ്ങളില്‍ നിന്നും വന്ന സംഘം മെഡിക്കല്‍ കോളേജിലെ പുതിയ ഐസോലേഷന്‍ വാര്‍ഡിലെ സംവിധാനങ്ങള്‍ പരിശോധിച്ചു.
എന്‍.ഐ.വിയില്‍ ല്‍ നിന്നും എത്തിയ സോണോസിസ് വിദഗ്ധര്‍ ഡോ. അനുകുമാര്‍, ഡോ. സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴയിലും, ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം വടക്കേക്കരയിലും വവ്വാലുകളുടെ പരിശോധനാ സംവിധാനം തയ്യാറാക്കുന്നു.
എന്‍.ഐ. ഇയില്‍ നിന്നുള്ള വിദഗ്ധ സംഘം ഡോ. ഹരിശങ്കറിന്റെ നേതൃത്വത്തില്‍ രോഗിയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരുടെ കേസുകളുടെ ഇപ്പോഴത്തെ നില പരിശോധിച്ച് വരുന്നു. മരുന്നുകള്‍ ജില്ലയില്‍ നിലവില്‍ ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ട്.

നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് ബ്ലോക്ക് അടിസ്ഥാനത്തില്‍ നല്‍കിയ ട്രെയിനിങ് താഴെ തട്ടിലേക്കും വ്യാപിപ്പിക്കും. മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്കാണ് പരിശീലനം വ്യാപിപ്പിക്കുന്നത്. കൂടാതെ അങ്കണവാടി, ആശാവര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ എന്നിവരെയും ഉള്‍പ്പെടുത്തും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ 10 ന് ആരംഭിക്കും. ഇന്ന് 1293 പേര്‍ക്ക് നിപ ജാഗ്രതാ പരിശീലനം നല്‍കി. 14 ഗവണ്‍മെന്റ ഡോക്ടര്‍മാരും 67 ജീവനക്കാരും, 30 സ്വകാര്യ മേഖല ഡോക്ടര്‍മാരും, 61 ആശവര്‍ക്കര്‍മാരും, 791 കുടുബശ്രീ പ്രവര്‍ത്തകരും 19 അംഗന്‍വാടി ടീച്ചര്‍മാരും പരിശീലനത്തില്‍ പങ്കെടുത്തു.
വടക്കേര പഞ്ചായത്തില്‍ ആശ പ്രവര്‍ത്തകര്‍ വഴി 4 വീടുകളില്‍ കിറ്റുകള്‍ വിതരണം ചെയ്തു.

തൊഴില്‍ വകുപ്പ് നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, കാക്കനാട് മേഖലകളിലായി 12 അതിഥി തൊഴിലാളി ക്യാമ്പുകളില്‍ പരിശോധന നടത്തി.പരിസരങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം, തൊഴിലാളികള്‍ക്ക് ആവശ്യാനുസരണം ശൗചാലയങ്ങള്‍ ഇല്ലാതിരിക്കുക, സുരക്ഷ മുന്‍കരുതല്‍ സ്വീകരിക്കാതെ ഇരിക്കുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ കണ്ടത്തി. ഇത് പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ തൊഴില്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആര്‍ക്കും രോഗ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തട്ടില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button