‘സത്യാവസ്ഥ അറിയില്ല, ദൈവത്തിന് നന്ദി’; നിമിഷ ഫാത്തിമയുടെ മോചന വാര്‍ത്തയോട് പ്രതികരിച്ച് അമ്മ ബിന്ദു

തിരുവനന്തപുരം: താലിബാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ജയിലില്‍ നിന്നു മോചിപ്പിച്ച 5000ത്തോളം തടവുകാരുടെ കൂട്ടത്തില്‍ മലയാളിയായ നിമിഷ ഫാത്തിമയും ഉണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരിച്ച് അമ്മ ബിന്ദു. ‘അഫ്ഗാനിസ്താനില്‍ നിന്നുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി’, ബിന്ദു പ്രതികരിച്ചു. അഫ്ഗാനില്‍ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാന്‍ മോചിപ്പിച്ചതായ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം.

കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവിടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. ഐഎസ്, അല്‍ഖായിദ തീവ്രവാദികളാണ് പുറത്തിറങ്ങിയവരില്‍ ഭൂരിഭാഗവും. ഈ കൂട്ടത്തില്‍ ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്നാണ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോയി അവിടെ സൈന്യത്തിന്റെ പിടിയിലായി ജയിലിലടക്കപ്പെട്ട ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിതരായവരില്‍ ഉള്ളതെന്നാണ് വിവരം. 21 പേരാണ് ഇന്ത്യയില്‍ നിന്ന് ഇത്തരത്തില്‍ പോയത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. അതിനാല്‍ കനത്ത ജാഗ്രതയായിരിക്കും അതിര്‍ത്തികളിലും തുറമുഖങ്ങളിലുമുണ്ടാവുക.

2016ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്സനോടൊപ്പം ഭീകരസംഘടനയായ ഐഎസില്‍ ചേരാന്‍ നിമിഷ എന്ന ഫാത്തിമ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താന്‍ തയ്യാറുമായിരുന്നു. എന്നാല്‍, രാജ്യത്തിന്റെ സുരക്ഷയെ കരുതി ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇതു ചോദ്യംചെയ്താണ് നിമിഷയുടെ അമ്മ ബിന്ദു കോടതിയെ സമീപിച്ചിരുന്നു. മകളെയും ചെറുമകള്‍ ഉമ്മു കുല്‍സുവിനെയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News