കൊവിഡ് കാലത്ത് പങ്കാളിത്ത വരുമാനം കുത്തനെയിടിഞ്ഞു, നിലവിലെ വരുമാനം സര്‍ക്കാര്‍ ശമ്പളവും നിക്ഷേപങ്ങളിലെ ലാഭവിഹിതവും മാത്രം;680 രൂപ നികുതിയില്‍ വിശദീകരണവുമായി രാജീവ് ചന്ദ്രശേഖരന്‍

തിരുവനന്തപുരം∙ തന്റെ വരുമാനത്തെക്കുറിച്ച് കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണം യഥാര്‍ഥ തിരഞ്ഞെടുപ്പു വിഷയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണെന്നും, വരുമാനം സംബന്ധിച്ച എല്ലാ കണക്കുകളും തിരഞ്ഞെടുപ്പു കമ്മിഷനു സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളതു തന്നെയാണെന്നും തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍.

പാര്‍ലമെൻറംഗം, മന്ത്രി എന്നീ നിലകളിലുള്ള ശമ്പളവും ആനുകൂല്യങ്ങളും, നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയും ലാഭവിഹിതവും മാത്രമാണ് തന്റെ വരുമാന സ്രോതസ്സെന്ന് രാജീവ് ട്വിറ്ററിൽ വ്യക്തമാക്കി.

‘‘2021-22 സാമ്പത്തിക വര്‍ഷത്തെ 680 രൂപ എന്ന തന്റെ നികുതി ബാധക വരുമാനത്തെ ചൊല്ലിയാണ് കോണ്‍ഗ്രസുകാര്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച എല്ലാ വസ്തുതകളും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയതാണ്. 2021-22 സാമ്പത്തിക വര്‍ഷത്തെ നികുതി ബാധകമായ വരുമാനം കുത്തനെ ഇടിയാനുള്ള കാരണം കോവിഡ് കാലത്തുണ്ടായ പാര്‍ട്ണര്‍ഷിപ്പ് നഷ്ടങ്ങളാണ്.’’– രാജീവ് പറഞ്ഞു.

‘‘18 വര്‍ഷത്തെ പൊതുജീവിതം കളങ്കരഹിതമാണ്. പല കോണ്‍ഗ്രസുകാരും പല തവണ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരത്ത് എത്തിയ ശേഷം പ്രത്യേകിച്ചും ഇത്തരം ശ്രമങ്ങള്‍ കൂടുതലായി നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണിതും.’’ – രാജീവ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News