![](https://breakingkerala.com/wp-content/uploads/2025/02/devadas-780x470.jpg)
മലപ്പുറം: മുക്കത്ത് ഹോട്ടലിൽ ജോലിക്കെത്തിയ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പരിക്കേറ്റ് ചികിത്സയിലിരിക്കെ ഹോട്ടൽ ഉടമ ദേവദാസ് യുവതിയ്ക്ക് നേരെ ഭീഷണി മുഴക്കിയെന്നാണ് പുറത്തുവരുന്ന വിവരം. ചികിത്സയിൽ കഴിയുന്ന പെൺകുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാര്യയുമായി ലൈംഗിക ബന്ധം നടക്കുന്നില്ലെന്നും, തനിക്ക് വഴങ്ങണമെന്നും ഇയാൾ പറഞ്ഞെന്നും യുവതി വെളിപ്പെടുത്തി.
നിനക്കുള്ള ആദ്യ ഡോസ് ആണ് എതെന്നായിരുന്നു ദേവദാസിന്റെ ഭീഷണി എന്ന് യുവതി പറയുന്നു. ഇവരിൽ നിന്നും രക്ഷപ്പെടാൻ താഴേയ്ക്ക് ചാടി. താഴെ പരിക്കേറ്റ് കിടന്നിരുന്ന തന്നെ ദേവദാസും സംഘവും ചേർന്ന് മുറിയ്ക്ക് അകത്തേയ്ക്ക് വലിച്ചിഴക്കാൻ ശ്രമിച്ചു. എന്നാൽ ഇതിന് കഴിഞ്ഞില്ലെന്നും യുവതി പറഞ്ഞു.
ഞാൻ ഒരുപാട് പേരുടെ കൂടെ കിടന്നിട്ടുണ്ട് എന്നാണ് ദേവദാസ് പറഞ്ഞത്. ഭാര്യയുമായി ശാരീരിക ബന്ധം നടക്കുന്നില്ല. അതിനാൽ സഹകരിക്കണം. മുറിയിൽ കിടക്കണം. ഇതെല്ലാം മനുഷ്യന്റെ ആവശ്യങ്ങളാണ്. രാത്രി ഒറ്റയ്ക്ക് കിടക്കാൻ പേടിയുണ്ടെങ്കിൽ ഹോട്ടലിൽ കിടന്നാൽ മതിയെന്നും ദേവദാസ് പറഞ്ഞിട്ടുണ്ട്. എന്നാൽ തനിക്ക് ഭയം ആയിരുന്നു.
രാത്രി ഗെയിം കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ദേവദാസും കൂട്ടാളികളും അവിടെ എത്തിയത്. മദ്യ ലഹരിയിൽ ആയിരുന്നു ഇവർ. അതിക്രമിച്ച് കടന്ന് തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഉന്തും തള്ളും ഉണ്ടായി. ഇതിലാണ് ഫോണിലെ വീഡിയോ ഓൺ ആയത്. ഇവരിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസിലായതോടെ രക്ഷയ്ക്കായി താഴേയ്ക്ക് ചാടുക ആയിരുന്നു.
താഴെ വീണ് പരിക്കേറ്റ് കിടന്ന തന്നെ റിയാസ് അകത്തേയ്ക്ക് വലിച്ചുകൊണ്ടു പോകാൻ ശ്രമിച്ചു. എന്നാൽ നടന്നില്ല. തന്റെ ഫോൺ ദേവദാസിന്റെ കൈവശം ആയിരുന്നു. ഡോക്ടറുടെ സഹായത്തോടെയാണ് പിന്നീട് അത് വാങ്ങിയതെന്നും യുവതി വെളിപ്പെടുത്തി.
അതേസമയം ദേവദാസ് യുവതിയോട് മോശമായി പെരുമാറിയതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശരീര വർണന നടത്തിക്കൊണ്ട് ഇയാൾ യുവതിയോട് നേരത്തെയും പല തവണ സംസാരിച്ചിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. മോശം പെരുമാറ്റം തുടർന്നതോടെ യുവതി ജോലി രാജിവച്ച് പോകാൻ ഒരുങ്ങി. ഇക്കാര്യം അറിഞ്ഞതോടെ ദേവദാസ് ക്ഷമാപണം നടത്തിക്കൊണ്ട് സന്ദേശങ്ങൾ അയക്കുകയായിരുന്നു.
തന്റെ ഭാഗത്ത് നിന്നും ഇനി ഒരിക്കലും മോശം അനുഭവം ഉണ്ടാകില്ലെന്ന് ഇയാൾ യുവതിയ്ക്ക് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴായിരുന്നു നിനക്കുള്ള ആദ്യത്തെ ഡോസ് ആണ് ഇതെന്ന് പറഞ്ഞുകൊണ്ട് ഇയാൾ സന്ദേശം അയച്ചത്.