കൊക്കകോളയും തംസപ്പും നിരോധിക്കണമെന്ന് ഹര്‍ജി; ഹര്‍ജിക്കാരന് അഞ്ചുലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശീതളപാനീയങ്ങളായ കൊക്കകോളയും തംസ്അപ്പും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചയാള്‍ക്ക് സുപ്രീംകോടതി അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. രണ്ട് പാനീയങ്ങളും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് ഉമേദ്സിന്‍ പി. ചവ്ദ ആണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. എന്നാല്‍ വിഷയത്തില്‍ ഒരു സാങ്കേതിക പഠനവും നടത്താതെ ഹര്‍ജി നല്‍കിയതെന്നും കോടതി വിലയിരുത്തി. കൊക്കകോളയും തംപ്സ്അപ്പും മാത്രമായി തെരഞ്ഞെടുത്ത ഹര്‍ജിക്കാരന്റെ ഉദ്ദേശശുദ്ധി മറ്റെന്തോ ആണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ രണ്ട് പ്രത്യേക ബ്രാന്‍ഡുകള്‍ മാത്രം ഉയര്‍ത്തിക്കാട്ടാനുള്ള കാരണവും ബോധിപ്പിക്കാന്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന് കഴിഞ്ഞില്ല. ഹര്‍ജി തള്ളിയ കോടതി , ഹര്‍ജിക്കാരന്‍ നിയമപ്രക്രിയ ദുരുപയോഗിച്ചുവെന്നും ഇരു പാനീയങ്ങളും ആരോഗ്യത്തിന് ദോഷമാണെന്ന തന്റെ വാദത്തിന് തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചില്‍ മഹമന്ത് ഗുപ്ത, അജയ് റസ്തോഗി എന്നി ജഡ്ജിമാരും അംഗങ്ങളായിരുന്നു. താന്‍ ഒരു സാമൂഹിക പ്രവര്‍ത്തകനാണെന്ന് കാണിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News