രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് കാമ്പയിനുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ രോഗ പകര്‍ച്ച നിയന്ത്രിക്കാന്‍ ബാക്ക് ടു ബേസിക്‌സ് കാമ്പയിന്‍ ആരംഭിക്കുന്നു. മാധ്യമ ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം പറഞ്ഞത്. പുറത്ത് നിന്ന് വരുന്നവരെ ട്രെയ്‌സ് ചെയ്ത് ക്വാറന്റീന്‍ ചെയ്ത് ചികിത്സ നല്‍കുന്ന പദ്ധതിയാണ് ഇത്. കേരളത്തില്‍ തുടക്കം മുതല്‍ കൊവിഡിനെ നല്ലത് പോലെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിന് മാത്രം സംസ്ഥാനം ചെലവഴിച്ചത് കോടികളാണ്.

കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ എല്ലാവരും വിശ്രമിക്കാതെ ഇടപെട്ടു. പകര്‍ച്ചയുടെ കണ്ണി പൊട്ടിക്കാന്‍ ബ്രേക് ദി ചെയിന്‍ ക്യാമ്പയിന്‍ നടത്തി. ഇതിലൂടെ രോഗപകര്‍ച്ച പിടിച്ച് നിര്‍ത്താന്‍ സാധിച്ചുെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. റിവേഴ്‌സ് ക്വാറന്റീന്‍ ശക്തിപ്പെടുത്തി. സംസ്ഥാനത്തെ മരണനിരക്ക് കുറയ്ക്കാന്‍ പ്രയത്‌നിച്ചുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഇക്കാര്യങ്ങളൊന്നും ഓര്‍ക്കാതെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്. ലോക്ക് ഡൗണ്‍ എടുത്ത് കളഞ്ഞതിന് ശേഷം മരണ നിരക്ക് ഒരല്‍പ്പം കൂടി. എന്നാല്‍ ഒരു ഘട്ടത്തിലും ഒരു ശതമാനത്തിന് മുകളിലേക്ക് പോയില്ല. ഒരു വര്‍ഷം ആയിട്ടും കേരളത്തിന്റെ മരണ നിരക്ക് 0.4% ആണ്. സംസ്ഥാനത്ത് പരിശോധന കുറവെന്ന മുറവിളി എന്തിനെന്ന് മനസിലാകുന്നില്ലെന്നും ശാസ്ത്രീയമായാണ് പരിശോധന നടത്തുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കൃത്യമായ ഇടപെടലിലൂടെയാണ് മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ലോകം അംഗീകരിക്കുന്ന വസ്തുതയാണ് ഇതെന്നും കെകെ ശൈലജ പറഞ്ഞു.

ലക്ഷണമുള്ളവരെ പരിശോധിക്കുക എന്നതാണ് സംസ്ഥാനത്തെ കൊവിഡ്‌ന പരിശോധനാ നയം. ടെസ്റ്റ് പെര്‍ മില്യണ്‍ സംസ്ഥാനത്ത് കൂടുതലാണ്. പരിശോധനകള്‍ കുറച്ചിട്ടില്ല. നിലവില്‍ കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ആളുകള്‍ അശ്രദ്ധ കാട്ടിയത് മൂലം സംഭവിച്ചതാണ്. രക്ഷിക്കാവുന്നിടത്തോളം ജീവനുകള്‍ രക്ഷിച്ചുവെന്നും ടെസ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

എല്ലാ വെല്ലുവിളികള്‍ക്കിടയിലും എല്ലാം നേരിട്ട് മരണനിരക്ക് കുറക്കാന്‍ സാധിച്ചത് കേരളത്തിന്റെ മികവാണ്. ഇനിയും അതിജീവിക്കുന്ന കാര്യത്തില്‍ സംസ്ഥാനം ധീരമായി നില്‍ക്കും. വിവാഹങ്ങളിലൊക്കെ വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകുന്നു. സമ്പര്‍ക്കം ഒഴിവാക്കിയാല്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കാം. ആരോഗ്യ വകുപ്പും സര്‍ക്കാരും മാത്രം വിചാരിച്ചാല്‍ ഇത് സാധിക്കില്ല. ജനങ്ങള്‍ സഹകരിക്കണം. നിലവില്‍ സംസ്ഥാനത്ത് നല്‍കിയിരിക്കുന്ന ഇളവുകള്‍ ജീവനോപാധിക്ക് വേണ്ടിയാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News