KeralaNews

ഒരു വർഷത്തിന് മുന്‍പ് മുന്നറിയിപ്പ് കിട്ടിയിട്ടും ആരും കേട്ടില്ല,ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കേരളം മാത്രം: കെ.കെ.ശൈലജ ടീച്ചർ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയ്‌ക്കെതിരെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് കേരളം മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഒരു വർഷത്തിന് മുന്‍പ് മുന്നറിയിപ്പ് കിട്ടിയെന്നും ഒന്നല്ല രണ്ട് തവണ, എന്നിട്ടും ആരും കേട്ടില്ലെന്നും മന്ത്രി ഉന്നയിച്ചു.

മന്ത്രിയുടെ വാക്കുകൾ: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍, അതായത് പ്രതിദിന രോഗികളുടെ എണ്ണം രണ്ടായിരമൊക്കെ ആയിരുന്നപ്പോള്‍ തന്നെ ഓക്‌സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു. അതും ഒന്നല്ല, രണ്ട് തവണ. ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതികളിലൊന്നാണ് ഓക്‌സിജന്‍ ക്ഷാമം വരുമെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിനായിരുന്നു ഇത്. ഇനിയുള്ള ദിവസങ്ങളില്‍ ഓക്സിജന്‍ ക്ഷാമമുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും, ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്നുമായിരുന്നു മുന്നറിയിപ്പ്.

ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്ഥിരം സമിതിയായിരുന്നു രണ്ടാമത്തെ മുന്നറിയിപ്പ് നല്‍കിയത്. ഒക്ടോബര്‍ 16നായിരുന്നു ഇത്. അന്നത്തെ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ മെഡിക്കല്‍ ഓക്സിജന്‍ കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും പറഞ്ഞിരുന്നു. ഓക്സിജന്റെ വില നിയന്ത്രിക്കാന്‍ നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയോട് (എന്‍പിപിഎ) കേന്ദ്രം നിര്‍ദേശിച്ചുണ്ടെന്നും 2020 നവംബര്‍ 21നു രാജ്യസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യവ്യാപകമായി 162 ഓക്‌സിജന്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറില്‍ ടെന്‍ഡര്‍ വിളിച്ചിരുന്നു. ഇതിനായി 201.58 കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഏപ്രില്‍ 18ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 33 എണ്ണം മാത്രമാണ് പ്രവര്‍ത്തനക്ഷമമായത്.

അതേസമയം അന്നത്തെ മുന്നറിയിപ്പുകളെല്ലാം ശ്രദ്ധിച്ച്‌ ഉണര്‍ന്നു പ്രവര്‍ത്തിച്ച ഏക സംസ്ഥാനം കേരളമാണ്. രാജ്യത്ത് ഓക്‌സിജന്‍ ശേഷി ആവശ്യത്തിലധികമുള്ള ഏകസംസ്ഥാനം കേരളമാണെന്ന് വിതരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര സ്ഥാപനമായ പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോയും) ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഡോ ആര്‍ വേണുഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ക്കും കേരളം ഓക്സിജന്‍ നല്‍കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷം നീണ്ട ആസൂത്രണമാണ് ഈ നേട്ടത്തിന് പിന്നില്‍. എല്ലാ മുന്നില്‍ക്കണ്ട് പെസോയും സംസ്ഥാന ആരോഗ്യവകുപ്പും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 2020 മാര്‍ച്ച്‌ 23നാണ് ഓക്‌സിജന്‍ പ്ലാന്റുകളുമായി ബന്ധപ്പെട്ടുള്ള ഓണ്‍ലൈന്‍ മീറ്റിംഗ് പെസോ വിളിച്ചത്. പതിനൊന്ന് എയര്‍ സെപ്പറേഷന്‍ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. ആ സമയത്ത് സാമ്ബത്തിക പ്രതിസന്ധിമൂലം ഇതില്‍ അഞ്ചെണ്ണം പ്രവര്‍ത്തിച്ചിരുന്നില്ല. ഇതൊരു വെല്ലുവിളിയായി ഏറ്റെടുക്കണമെന്നും, ഓക്‌സിജന്‍ ആവശ്യം വരുമെന്നും അവര്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തി. ആരോഗ്യവകുപ്പ് വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. ഇന്ന് ദിവസം 204 ടണ്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി സംസ്ഥാനത്തുണ്ട്. കേരളം നമ്ബര്‍ 1 ആണെന്ന് പറയുനുള്ള കാരണങ്ങളും ഇതൊക്കെ തന്നെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button