രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ജോസ് കെ മാണി

കോട്ടയം: ജോസ് കെ.മാണി വിഭാഗം രാജ്യസഭ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കും. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കാണിച്ച് പാര്‍ട്ടി അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാന്‍ തീരുമാനിച്ചു. അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ല. ഉന്നതാധികാര സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജോസ് കെ മാണി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

കേരളാ കോണ്‍ഗ്രസ്-എം പാര്‍ട്ടി വിപ്പ് റോഷി അഗസ്റ്റിന്‍ എം.എല്‍.എയ്ക്കാണെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു. സ്വതന്ത്രമായ നിലപാട് എടുക്കാനാണ് തങ്ങളുടെ തീരുമാനം. നിയമസഭയിലും പുറത്തും ഈ നിലപാട് തുടരും. പിണറായി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

ആഗസ്ത് 24 നാണ് രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. എം.പി വീരേന്ദ്ര കുമാര്‍ അന്തരിച്ചപ്പോള്‍ ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 24-നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം 4 വരെയായിരിക്കും തെരഞ്ഞെടുപ്പ്.

എന്നാല്‍ പാര്‍ട്ടി എം എല്‍ എ മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ വിപ്പ് നല്‍കാനുള്ള അവകാശം ജോസഫ് പക്ഷത്തിനാണെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ പ്രതികരിച്ചിട്ടുണ്ട്. ചീഫ് ഇലക്ഷന്‍ ഏജന്റായി തന്നെ നിയമിച്ചുകൊണ്ടുള്ള കത്ത് പി.ജെ ജോസഫ് നല്‍കിയിട്ടുണ്ടെന്നും അത് പ്രകാരം എല്ലാവര്‍ക്കും വിപ്പ് നല്‍കുമെന്നാണ് മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News