ജെ.എന്‍.യു സമരം വിജയം; ഫീസ് വര്‍ധന പിന്‍വലിച്ചു

ന്യൂഡല്‍ഹി:ജെ.എന്‍.യു ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ച. സര്‍വകലാശാലയില്‍ നടപ്പിലാക്കിയ ഹോസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലാണ് തീരുമാനം. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം പദ്ധതി നടപ്പിലാക്കാനും തീരുമാനമായി.

ഹോസ്റ്റല്‍ ഫീസ് അഞ്ച് ഇരട്ടിയോളം വര്‍ദ്ധിപ്പിച്ചതിനെതിരെ 15 ദിവസത്തിലധികമായി ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു. ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉള്‍പ്പടെ പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ് ബഹിഷ്‌കരിച്ച വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ പ്രകടനം നടത്തി.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പറഞ്ഞെങ്കിലും അംഗീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. വൈസ് ചാന്‍സലറെ കാണാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു വിദ്യാര്‍ത്ഥികള്‍.

വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു എന്നാല്‍
പ്രശ്‌നപരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നത് വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം നടക്കേണ്ടിയിരുന്ന കണ്‍വന്‍ഷന്‍ സെന്റര്‍ രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയും ചെയ്തു. വി.സി അടക്കമുള്ളവര്‍ യോഗത്തിന് എത്താതതിനെ തുടര്‍ന്ന് പ്രതിഷേധം അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലേക്ക് മാറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News