KeralaNews

7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി, മൂന്ന് ജില്ലകളിൽ എയ്ഡഡ് വിഭാഗത്തിലും സീറ്റ് വർധന

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ 7 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചു. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ആണ് 30% കൂട്ടിയത്.

2022-23 ൽ അനുവദിച്ച 81 താല്‍ക്കാലിക ബാച്ചുകള്‍ തുടരാനും മാർജിനൽ സീറ്റ് വർദ്ധനവിനും മന്ത്രിസഭായോഗം അനുമതി നല്‍കി. 2022-23 അധ്യയനവർഷം നിലനിർത്തിയ 18 സയൻസ് ബാച്ചുകളും 49 ഹ്യുമാനിറ്റീസ് ബാച്ചുകളും 8 കോമേഴ്സ് ബാച്ചുകളും തുടരും.

താൽക്കാലികമായി അനുവദിച്ച 2 സയൻസ് ബാച്ചുകളും താല്കാലികമായി ഷിഫ്റ്റ് ചെയ്ത ഓരോ ഹ്യുമാനിറ്റീസ്, കോമേഴ്സ് ബാച്ചുകളും കണ്ണൂർ കെ.കെ.എൻ പരിയാരം സ്മാരക സ്കൂളിൽ താല്ക്കാലികമായി അനുവദിച്ച ഒരു കോമേഴ്സ് ബാച്ചും ഒരു ഹ്യൂമാനിറ്റീസ് ബാച്ചും ഉള്‍പ്പെടെയുള്ള 81 താല്‍ക്കാലിക ബാച്ചുകളാണ് തുടരുക.

ആവശ്യപ്പെടുന്ന എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകള്‍ക്ക് 10 ശതമാനം കൂടി മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്കൂളുകളിലും 20% മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് ഉണ്ടാകും. 

ഈ അധ്യായന വർഷത്തെ പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും. ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ ചേരാൻ ഉദ്ദേശിക്കുന്ന എല്ലാവർക്കും അവസരം ഉണ്ടാക്കുമെന്ന് നേരത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശിവൻ കുട്ടി അറിയിച്ചിരുന്നു. സീറ്റ് പ്രശ്നം രൂക്ഷമായ മലബാറിൽ ഇക്കുറി 225702 കുട്ടികളാണ് പ്ലസ് വൺ പ്രവേശനത്തിന് യോഗ്യത നേടിയത്.

നിലവിലുള്ള സീറ്റുകൾ 195050 മാത്രമാണ്. യോഗ്യത നേടിയവർക്കെല്ലാം തുടർന്ന് പഠിക്കണമെങ്കിൽ 30652 സീറ്റുകളുടെ കുറവാണ് ഉള്ളത്. സിബിഎസ്ഇ കുട്ടികളുടെ എണ്ണം കൂടി കൂട്ടിയാലത് പിന്നെയും കൂടും. വിജയശതമാനം കൂടിയത് കൊണ്ട് ഇഷ്ടവിഷയം പഠിക്കാനുള്ള അവസരത്തിനും വെല്ലുവിളിയാകും. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button