സംസ്ഥാനത്ത് ജുവലറികള്‍ തുറന്നു; സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധനവ്. ഗ്രാമിന് 20 രൂപയുടെയും പവന് 160 രൂപയുടെയും വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ വില ഗ്രാമിന് 4,335 രൂപയായും പവന് 34,680 രൂപയായും ഉയര്‍ന്നു.

ചൊവ്വാഴ്ച ഗ്രാമിന് 65 രൂപയുടെയും പവന് 520 രൂപയുടെയും കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വില വര്‍ധിച്ചത്. മേയ് 18ന് രേഖപ്പെടുത്തിയ പവന് 35,040 രൂപയും ഗ്രാമിന് 4,380 രൂപയുമാണ് സര്‍വകാല റിക്കാര്‍ഡ് വില.

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ഇന്ന് മുതലാണ് സംസ്ഥാനത്തെ ജ്വല്ലറികള്‍ തുറന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാഠിന്യം കൂടുമെന്ന ആശങ്കയാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാനുള്ള പ്രധാന കാരണം. യുഎസ്, ചൈന വ്യാപാരതര്‍ക്കവും സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടാന്‍ കാരണമായിട്ടുണ്ട്. കൊവിഡ് ഭീതിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ രാജ്യാന്തര നിക്ഷേപകര്‍ സ്വര്‍ണം വാങ്ങികൂട്ടുന്നതും വില വര്‍ധനയ്ക്ക് കാരണമാണ്.

വ്യാഴാഴ്ച തന്നെ സ്വര്‍ണ വില 34000 രൂപയില്‍ എത്തിയിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ പവന് 1400 രൂപയാണ് വര്‍ധിച്ചത്. കേരളത്തില്‍ ലോക്ക്ഡൗണ്‍ മൂലം ജ്വല്ലറികള്‍ അടച്ചിട്ടിരിക്കുന്ന സാഹചര്യവും വിലക്കയറ്റത്തിന് കാരണമായി. ഒരു പവന് വാങ്ങണമെങ്കില്‍ പണിക്കൂലിയും നികുതിയും അടക്കം 40000ത്തോളം രൂപയാകും ചെലവ് വരിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News