ജെ.ഇ.ഇ പരീക്ഷയെഴുതാന്‍ അച്ഛനും മകനും സൈക്കിള്‍ ചവിട്ടയത് 75 കിലോമീറ്റര്‍!

കൊല്‍ക്കത്ത: ജെ.ഇ.ഇ പരീക്ഷയെഴുതാന്‍ അച്ഛനും മകനും സൈക്കിള്‍ ചവിട്ടയത് 75 കിലോമീറ്റര്‍. പശ്ചിമ ബംഗാളിലെ ഗൊസാബയിലെ സൗത്ത് 24 പര്‍ഗാനാസിലെ ഒരു പിതാവും മകനുമാണ് ജെഇഇ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ഇത്രയേറെ ദൂരം സൈക്കിള്‍ ചവിട്ടിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലായിരുന്നു പരീക്ഷാകേന്ദ്രം.

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആവശ്യത്തിന് വാഹനങ്ങള്‍ ഇല്ലാത്തതും രോഗം പിടിപെടുമോയെന്ന ഭയവുമാണ് ഇരുവരെയും ഇത്തരമൊരു സാഹസികകൃത്യത്തിന് പ്രേരിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് 3 മണിക്കായിരുന്നു ജെഇഇ പരീക്ഷ. ഇരുവരും തലേന്നാള്‍ പുലര്‍ച്ചെ 5.30ന് സ്വന്തം ഗ്രാമമായ ബിജോയ്നഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പിയാലിയിലേക്ക് തിരിച്ചു.

അവിടെ നിന്ന് ഒരു ചെറുവഞ്ചിയില്‍ നദി കുറുകെ കടന്നു. പിയാളിയില്‍ ഒരു രാത്രി കഴിച്ചുകൂട്ടി. അവിടെ നിന്ന് ബുധനാഴ്ച രാവിലെ 8 മണിക്ക് സോണാപൂരിലേക്ക് യാത്രയായി. 50 കിലോമീറ്ററുണ്ട് സോണാപൂരിലേക്ക്. മകന് പരീക്ഷയായതിനാല്‍ പിതാവാണ് ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടിയത്. സൈക്കില്‍ സോണാപൂരിലെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച് ഇരുവരും ബസില്‍ സയന്‍സ് സിറ്റിയിലെ സെക്ടര്‍ 4ലെ സാള്‍ട്ട് ലെയ്ക്കിലെത്തി.

ആവശ്യത്തിന് ബസ് ഇല്ലാത്തതും ഉള്ള ബസ്സുകള്‍ തന്നെ തിങ്ങിനിറഞ്ഞ് പോകുന്നതും കൊണ്ടാണ് സൈക്കിള്‍ തിരഞ്ഞെടുത്തതെന്ന് പിതാവ് പറഞ്ഞു. ഏറെ പഠിക്കണമെന്നാഗ്രഹിച്ചിരുന്ന തനിക്ക് സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടര്‍ന്ന് പിഠിക്കാന്‍ കഴിഞ്ഞില്ല. തന്റെ മകന് ആ ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് സൈക്കിളില്‍ യാത്ര തിരിച്ചതെന്ന് പിതാവ് പറഞ്ഞു.

കൊവിഡ് കാലത്ത് ജെഇഇ പരീക്ഷ നടത്തരുതെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകളും രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അതിന് വഴങ്ങിയിരുന്നില്ല. പലയിടങ്ങളിലും 75 ശതമാനത്തില്‍ താഴെയായിരുന്നു വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News