കുട്ടികളെയും കൂട്ടി ചാവാന്‍ ഷൈനിയോട് ഭര്‍ത്താവ് നോബി; സ്വന്തം പിതാവ് കുര്യാക്കോസും മോശക്കാരനല്ല; ആശ്വാസ വാക്കുകള്‍ക്ക് പകരം പറഞ്ഞത് കുത്തുവാക്കുകള്‍;ഷൈനിയുടെയും കുഞ്ഞുങ്ങളുടയും മരണകാരണങ്ങള്‍ ഞെട്ടിയ്ക്കും

കോട്ടയം: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭര്‍തൃപീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബി കുര്യാക്കോസ് ജയിലില്‍ കഴിയുകയാണ്. ഭര്‍ത്താവിന്റെ നിരന്തര പീഡനങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് ഇവരെ തള്ളിവിട്ടതെന്ന പൊതുവികാരം ഉയരുന്നുണ്ട്. ഇതിനിടെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആക്ഷേപങ്ങളും ശക്തമാകുകയാണ്.
ഷൈനിയുടെ പിതാവ് കുര്യാക്കോസിന് സ്വന്തം മകളെ ആവശ്യമായ സമയത്ത് ചേര്‍ത്തു നിര്‍ത്താന്‍ സാധിക്കാതെ പോയെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ അയല്‍വാസികളായ ചിലര്‍ നേരത്തെ തന്നെ മാധ്യമങ്ങളില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഷൈനിയുടെ പിതാവില്‍ നിന്നും വേണ്ടത്ര പിന്തുണ ഷൈനിക്ക് കിട്ടാതെ പോയി. എന്നാല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നതാണ് അവളെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ഷൈനിയെയും മക്കളെയും അറിയാവുന്നവര്‍ പറയുന്നതും.
കുറിപ്പിന്റെ പൂര്‍ണ്ണരൂപമിങ്ങനെ:
കസ്റ്റംസില്‍ നിന്നും റിട്ടയറായ ജോര്‍ജ്ജ് പുല്ലാട്ട് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ സഹോദരനാണ് ജോര്‍ജ്ജ് പുല്ലാട്ട്. ഈ കുറിപ്പില്‍ ഷൈനി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ചാണ് തുറന്നു പറയുന്നത്. ഷൈനിയുടെ മരണത്തില്‍ ഭര്‍ത്താവും അവരുടെ വീട്ടുകാരും എത്രകണ്ട് കുറ്റക്കാരാണോ അത്രയും പങ്ക് സ്വന്തം പിതാവിനും ഉണ്ടെന്ന് ആരോപണമാണ് ജോര്‍ജ്ജ് പുല്ലാട്ട് ആരോപിക്കുന്നത്.
പാഞ്ചോ എന്ന് വീട്ടുകാര്‍ വിളിക്കുന്ന ഏറ്റുമാനൂര്‍ക്കാരന്‍ ഫ്രാന്‍സിസ്, സ്വിറ്റ്സര്‍ലണ്ടിലും ഓസ്ട്രിയയിലുമായി പതിനാറു വര്‍ഷം നഴ്‌സിങ്ങ് സേവനം ചെയ്ത ശേഷം യൂറോപ്പിലെ തണുത്ത കാലാവസ്ഥ മകന് അലര്‍ജിയുണ്ടാക്കുന്നത് മൂലം ആറു വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങി . എന്നാല്‍ ആതുരസേവനം തുടരാനും ഉപജീവനത്തിനുമായി പാഞ്ചോ വീടിനു സമീപം ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍, ‘റോസാ മിസ്റ്റിക്ക’ എന്നൊരു പാലിയേറ്റീവ് കെയര്‍ ഹോം ആരംഭിച്ചു.
ഏറ്റവും ആധുനിക സൗകര്യങ്ങളും രാജ്യാന്തര നിലവാരവുമുള്ള രോഗീപരിചരണ കേന്ദ്രമായ റോസാ മിസ്റ്റിക്കയില്‍ ഇപ്പോള്‍ നാല്പത് അന്തേവാസികളുണ്ട്. സ്വദേശത്തും വിദേശത്തുമായി ഇതേ മേഖലയില്‍ ദീര്‍ഘകാലത്തെ സേവനപരിചയമുള്ള പതിനെട്ടു നഴ്‌സുമാര്‍ ഉള്‍പ്പെടെ 43 ജോലിക്കാരുള്ള സ്ഥാപനം. 40 അന്തേവാസികളെ ശുശ്രുഷിക്കാന്‍ 43 പേരുണ്ട് എന്ന് എടുത്തു പറയുന്നത്, അത് സ്ഥാപനത്തിന്റെ നിലവാരത്തിന്റെ സൂചകമായതുകൊണ്ടാണ്.
‘ഈ കുര്യാക്കോസ് ചേട്ടന്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിരമ്പുഴേന്ന് ഇവിടെ വന്നു താമസമാക്കിയതാ. വടകരേല്‍ന്നാ വീട്ടുപേര്. പണ്ട് ടൈലിന്റെ പണിയൊക്കെ ചെയ്തിരുന്നതാ. പിന്നെ ബസ് മേടിച്ചു. അതെല്ലാം പൊട്ടി. പുള്ളീടെ അഞ്ച് പിള്ളേരില്‍ മൂത്തതാ ഷൈനി. അവര് വല്ലപ്പോഴുമൊക്കെ തൊടുപുഴേന്ന് ഇവിടെ വരുമ്പം ഞങ്ങള് കാണും. എന്തേലും പ്രശ്‌നം ഉള്ളതായി തോന്നീട്ടില്ല. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അവര് ഇവിടെ വന്നു. റോസാ മിസ്റ്റിക്കയില്‍ ഒരു ജോലി തരാമോന്നു ചോദിച്ചാ വന്നത്. അന്നേരം കുറേ സങ്കടങ്ങളൊക്കെ പറഞ്ഞു. പൊതുവെ ഒത്തിരി വര്‍ത്താനം പറയാത്ത ഷൈനി അന്ന് ഒത്തിരി സങ്കടത്തിലുമായിരുന്നു.
‘പതിനാറായിരം രൂപ അന്ന് ശമ്പളം കൊടുക്കുമായിരുന്നു. ആ ജോലിക്ക് സാധാരണ തുടക്കക്കാര്‍ക്ക് കൊടുക്കുന്നതിലും ആയിരം കൂടുതല്‍ കൊടുത്തിരുന്നു. സ്വന്തം വീട്ടിലായതുകൊണ്ട് വേറെ വെല്യ ചെലവില്ലല്ലോ. കുറച്ചു പരിചയം ആയിക്കഴിഞ്ഞു പ്രൊമോഷന്‍ കൊടുക്കാമെന്നും ശമ്പളം കൂട്ടിക്കൊടുക്കാമെന്നുമൊക്കെ വിചാരിച്ചതാ. റോസാ മിസ്റ്റിക്കയുടെ കുറച്ചൂടെ വലിയ ഒരു യൂണിറ്റ് കോട്ടയത്തു തുടങ്ങാന്‍ പണി നടക്കുന്നുണ്ട്. മൂന്നാല് മാസം കഴിഞ്ഞ് അത് സ്റ്റാര്‍ട്ട് ചെയ്യും. അന്നേരം ഷൈനിയെ അവിടെ നേഴ്‌സ് ആയി വെക്കാന്‍ ഉദ്ദേശിച്ചതാ. അപ്പപ്പിന്നെ ഈ കുര്യാക്കോസിനെക്കൊണ്ട് സമയമില്ലല്ലോ. എന്തു ചെയ്യാനാ!
ഇത്രയും നിസ്സഹായയായ, ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും പോയ ഒരു സാധു വീട്ടമ്മ സ്വന്തം വീട്ടില്‍ പോലും അപ്പനെയും അമ്മയെയും പേടിച്ചാണ് ജീവിച്ചത് എന്ന് വേണം കരുതാന്‍. ആരൊക്കെ പുറന്തള്ളിയാലും ആത്മവിശ്വാസത്തോടെ കേറിച്ചെല്ലാവുന്ന ഇടമാണ് പിറന്നുവീണ വീട് എന്ന സാമാന്യ ധാരണ അവളുടെ കാര്യത്തില്‍ തെറ്റായിപ്പോയി. അതോടെ പ്രത്യാശകളെല്ലാം അന്നവസാനിച്ചു.
‘പിള്ളേരേം കൊണ്ട് പോയി ചാകെടീ’ എന്ന് അന്ന് രാത്രിയില്‍ ഭര്‍ത്താവും കൂടി പറഞ്ഞത് ഏറെനാളായി ഷൈനി ചിന്തയില്‍ കൊണ്ടുനടന്നെന്ന് വിചാരിക്കാവുന്ന കടുംകൈയ്ക്ക് മേല്‍ ആണിയടിയ്ക്കലുമായി. അക്കാര്യം രാത്രിയില്‍ത്തന്നെ പിഞ്ചോമനകളോടും പറഞ്ഞുകാണും . അവരെക്കൊണ്ട് മകന്‍ എഡ്വിനെ വിളിപ്പിച്ച് പറയിപ്പിച്ചു, ‘ഞങ്ങള്‍ പോകുന്നു ചേട്ടായീ. ഇനി നമ്മള്‍ തമ്മില്‍ കാണില്ല. ‘എന്താണുദ്ദേശമെന്ന് അവനപ്പോള്‍ പിടികിട്ടിക്കാണില്ല. വെളുപ്പിന് 4.43 ന് ഷൈനിയും മക്കളും പുറത്തിറങ്ങി നീങ്ങുന്ന ആ സി സി ടി വി ദൃശ്യം ലോകത്തിനു കിട്ടിയത് കുര്യാക്കോസ് ശത്രുവായി കണ്ട പാന്‍ജോയുടെ ക്യാമറ യില്‍ നിന്നാണ്.
ഈ സംഭവപരമ്പരയിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യമിതാണ് . ചുരുണ്ടുകൂടി മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ ഏതൊരു കുഞ്ഞും ഏറ്റവും ഇഷ്ടപ്പെടുന്ന ആ കുളിരുള്ള പുലര്‍ച്ചയ്ക്ക് സ്വന്തം അമ്മ തന്നെ പിഞ്ചു കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വലിച്ചു മരണത്തിലേക്ക് കൊണ്ടുപോകുന്ന കാഴ്ച ഇനിയെന്നും നോവായി, നീറ്റലായി , വിങ്ങലായി, ഉണങ്ങാത്ത വ്രണമായി നമുക്കൊപ്പമുണ്ടാകണം..
ആ രാത്രിയില്‍ ഷൈനി ഒരു പോള കണ്ണടച്ചിട്ടുണ്ടാവില്ല. കുട്ടികള്‍ ഒന്നുമറിയാതെ ഉറങ്ങിയിരിക്കാം. പുലരും മുന്‍പേ അമ്മ വിളിച്ചുണര്‍ത്തിയത് അവര്‍ക്ക് ഇഷ്ടപ്പെട്ട് കാണില്ല. എപ്പോഴെങ്കിലും ഷൈനിയുടെ ഉള്ളില്‍ കുടിയേറിയ ആ കടുംകൈ വിചാരത്തെ പുറത്താക്കാന്‍ ഒരു പരിശുദ്ധത്മാവ് പറന്നിറങ്ങിയില്ലല്ലോ എന്നോര്‍ത്തു നാം ദൈവത്തോട് പോലും പരിഭവിച്ചു പോകുന്നു.
ജോര്‍ജ് പുല്ലാട്ട്
അതേസമയം ജോര്‍ജ് പുല്ലാട്ടിന്റെ കുറിപ്പും അയല്‍വാസികളില്‍ ചിലര്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളും പുറത്തുവന്നതോടെ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. പിതാവിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം.
ഇതും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. അതിനിടെ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ശ്രമിക്കുകയാണ് പൊലീസ്. പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി എന്നിവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനും പോലീസ് ഒരുങ്ങുന്നുണ്ട്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
ബിഎസ്സി നഴ്സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ നോബിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഷൈനിയുടെ പിതാവിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നത്.