കുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെ,പരുന്തുംപാറയിൽ റവന്യൂ എൻ.ഒ.സി ഇല്ലാതെ നിർമാണം പാടില്ല:കോടതി

പരുന്തുംപാറ: പരുന്തുംപാറയില്‍ റവന്യൂ എന്‍ഒസി ഇല്ലാതെ നിര്‍മാണം പാടില്ലെന്ന് ഹൈക്കോടതി. പരുന്തുംപാറയിലേക്ക് നിര്‍മാണ സാമഗ്രികളുമായി ഒരു വാഹനവും കടത്തിവിടാന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച കുരിശ് കഴിഞ്ഞ ദിവസമാണ് റവന്യൂ വകുപ്പ് പൊളിച്ചുമാറ്റിയത്. അതിന് പിന്നാലെയാണ് ഹൈക്കോടതി കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഇതുവരെ പരുന്തുംപാറ മേഖലകളിലെ നിര്‍മാണപ്രവര്‍ത്തികള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നില്ല. മൂന്നാറിലെ മൂന്ന് താലൂക്കുകളില്‍ മാത്രമാണ് നിയന്ത്രണമുണ്ടായിരുന്നത്. എന്നാല്‍ റവന്യൂ എന്‍ഒസി ഇല്ലാതെ ഒരു തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികളും പരുന്തുംപാറയില്‍ നടത്തരുതെന്നാണ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം.

പരുന്തുംപാറയില്‍ എങ്ങനെ ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ന്നുവെന്നും കോടതി ചോദിച്ചു. റവന്യൂ വകുപ്പ് നിര്‍മാണപ്രവര്‍ത്തികള്‍ എന്തുകൊണ്ട് തടഞ്ഞില്ല, റോഡ് നിര്‍മാണവും ടാറിങ്ങും കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്നോ എന്നും കോടതി ചോദിച്ചു.

കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചതിന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൊട്ടാരത്തില്‍ സജിത്ത് ജോസഫിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇയാൾ കൈയേറി കൈവശംവെച്ചിരുന്ന ഭൂമിയിലാണ് പുതിയ കോണ്‍ക്രീറ്റ് കുരിശ് ഉയര്‍ന്നത്.

സജിത്ത് ജോസഫിനെതിരേ നിരോധനാജ്ഞ ലംഘിച്ചതിന് മാത്രം കേസെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. കുരിശ് സ്ഥാപിച്ചത് പ്രത്യേക ലക്ഷ്യത്തോടെയാണ് ചൂണ്ടിക്കാട്ടിയ കോടതി സജിത്ത് ജോസഫിനെതിരേ മറ്റു കുറ്റങ്ങള്‍ നിലനില്‍ക്കുമോയെന്ന് പരിശോധിക്കണമെന്നും വ്യക്തമാക്കി.

കയ്യേറ്റക്കാരുടെ മുഴുവന്‍ പട്ടികയും മറ്റന്നാളോടെ ഹാജരാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിന് ശേഷം ഭൂമി കയ്യേറിയവരെ കേസില്‍ കക്ഷി ചേര്‍ക്കാനാണ് കോടതി തീരുമാനം. വണ്ടിപ്പെരിയാര്‍, പീരുമേട് ഗ്രാമപഞ്ചായത്തുകളെ കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് നാലോടെ എല്‍.ആര്‍. തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് പരുന്തുംപാറയിലെത്തി കുരിശ് പൊളിച്ചുനീക്കിയത്. അതിന് പിന്നാലെ എല്‍.ആര്‍. തഹസില്‍ദാര്‍ വണ്ടിപ്പെരിയാര്‍ പോലീസ് സ്‌റ്റേഷനിലെത്തി സജിത്ത് ജോസഫിനെതിരെ പരാതി നല്‍കി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News