കൊല്ലത്ത് നാട്ടുവൈദ്യാനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കലര്‍ന്ന മരുന്ന് വിതരണം ചെയ്തു; നാലു വയസുകാരന്‍ ഉള്‍പ്പെടെ നൂറോളം പേര്‍ ആശുപത്രിയില്‍

കൊല്ലം: കൊല്ലം അഞ്ചലില്‍ നാട്ടുവൈദ്യനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കലര്‍ന്ന മരുന്നു വിതരണം ചെയ്തതായി പരാതി. മരുന്നു കഴിച്ചു നാലുവയസുകാരന്‍ ഉള്‍പ്പെടെ നൂറോളം പേരെ വൃക്ക കരള്‍ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരുന്നില്‍ വലിയ അളവില്‍ മെര്‍ക്കുറിയുടെ അംശം കണ്ടെത്തി. കൊല്ലം ജില്ലയിലെ ഏരൂര്‍ പത്തടിയിലാണ് വിവിധ രോഗങ്ങള്‍ ചികിത്സിച്ച് ഭേദമാക്കാം എന്ന് വിശ്വസിപ്പിച്ച് വ്യാജ നാഡീ വൈദ്യന്‍ വലിയ അളവില്‍ മെര്‍ക്കുറി കലര്‍ന്ന മരുന്നുകള്‍ നല്‍കിയത്. തെലങ്കാന സ്വദേശി ലക്ഷ്മണ്‍ രാജ് എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രദേശത്തെ നൂറോളം വീടുകളില്‍ മരുന്ന് നല്‍കിയത്.

നാലുവയസ്സുകാരന്‍ മുഹമ്മദലിയുടെ ശരീരത്തിലെ കരപ്പന് ചികിത്സ ലഭ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ മരുന്ന് നല്‍കിയത്. 10 ദിവസം മരുന്ന് കഴിച്ചതോടെ കുട്ടിക്ക് കടുത്ത പനിയും തളര്‍ച്ചയും ശരീരമാസകലം തടിപ്പും ബാധിക്കുകയായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം ശിശുരോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ പത്തു ദിവസത്തോളം വെന്റിലേറ്ററില്‍ കിടന്ന ശേഷമാണ് ജീവന്‍ രക്ഷിക്കാനയത്. ഡോക്ടറുടെ സംശയത്തെ തുടര്‍ന്ന് വൈദ്യന്‍ നല്‍കിയ മരുന്നുകള്‍ സര്‍ക്കാര്‍ പരിശോധനാ കേന്ദ്രത്തില്‍ അയച്ചു പരിശോധിച്ചപ്പോഴാണ് അനുവദനീയമായതിലും 20 ഇരട്ടിയിലധികം മെര്‍ക്കുറി മരുന്നുകളില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News