CrimeNews

മുന്‍ ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു; പ്രതി പിടിയില്‍

ഗാസിയാബാദ്: ഗാസിയാബാദില്‍ മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതി വിധിച്ച ജീവനാംശവും നഷ്ടപരിഹാരവും  നല്‍കാതിരിക്കാനായിരുന്നു കൊലപാതകം.  കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതശരീരം  കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിരേന്ദ്ര ശര്‍മ  എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധു ശര്‍മ്മ (39) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.

മധുവിനെ കാണാതായതിനെ തുടര്‍ന്ന് സഹോദരി മഞ്ജു ശര്‍മ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ജനുവരി 21 ന് രാവിലെ രാജ് നഗറിലുള്ള തന്‍റെ തുണിക്കടയിലേക്ക് പോയ മധു പിന്നീട് തിരിച്ചു വന്നില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും കാണിച്ചുകൊണ്ടാണ് മഞ്ജു പരാതി നല്‍കിയത്. പരാതി നല്‍കിയതിന് ശേഷം മഞ്ജു തന്‍റെതായ നിലയില്‍ നടത്തിയ അന്വേഷണത്തില്‍ മധു മുന്‍ ഭര്‍ത്താവിന്‍റെ കൂടെ കാറില്‍ കയറി പോയതായി മനസ്സിലാക്കി. തുടര്‍ന്ന് മധുവിന്‍റെ തിരോധാനത്തില്‍ വീരേന്ദ്ര ശര്‍മ്മയ്ക്ക് പങ്കുണ്ടെന്നാരോപിച്ച് വീണ്ടും പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം നടന്നതായി കണ്ടെത്തിയത്.

വിരേന്ദ്ര ശര്‍മ്മയും  മധു ശര്‍മ്മയും 2002 ലാണ് വിവാഹിതരായത്.  വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിരേന്ദ്ര ശര്‍മ്മ മധുവിനെ ഉപദ്രവിക്കാന്‍ ആരംഭിച്ചിരുന്നു. ഒരു വര്‍ഷം കഴിഞ്ഞ് മധു ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ജനിച്ച് 15 ദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 2003 ല്‍ വീരേന്ദ്ര ശര്‍മ്മ മധുവിനെ ക്രൂരമായി ഉപദ്രവിക്കുകയും ഒരു കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു.

സംഭവം ചില ബന്ധുക്കള്‍ മധുവിന്‍റെ കുടുംബത്തെ അറിയിക്കുകയും അവരിടപെടുകയും ചെയ്തു. 2004 മുതല്‍ ഇരുവരും പിരിഞ്ഞ് താമസിക്കുകയായിരുന്നു.  നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിന് ശേഷം 2014 ലാണ് മധുവിന് വിവാഹ മോചനം ലഭിച്ചത്. തുടര്‍ന്ന് ജീവനാംശം ആവശ്യപ്പെട്ടുകൊണ്ട് മധു കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയതു. 2023 ലാണ് കേസില്‍ വിധി വന്നത്. വീരേന്ദ്ര 5,40,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്നും മാസം 6,000 രൂപ മധുവിന് ജീവനാംശം നല്‍കണം എന്നും കോടതി വിധിച്ചു. 

ഈ പണം നല്‍കാതിരിക്കാനാണ് മധുവിനെ കൊലപ്പെടുത്തിയതെന്ന് വീരേന്ദ്ര പൊലീസിനോട് പറഞ്ഞു. കൊല നടത്തുന്നതിനുവേണ്ടി ഹരിദ്വാറിലെ ചണ്ഡി മന്ദിറിലേക്ക് മധുവിനെ കൊണ്ടു പോകുകയായിരുന്നു. നേരെയുള്ള വഴി ഒഴിവാക്കി കാട്ടുപാതയാണ് ഇയാള്‍ തിരഞ്ഞെടുത്തത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴി ഷാള്‍ കഴുത്തില്‍ കുരുക്കിയാണ് കൊലപാതകം നടത്തിയത്. മൃതശരീരം കാട്ടില്‍ വലിച്ചെറിഞ്ഞ് കല്ലുകൊണ്ട് മൂടുകയായിരുന്നെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.  മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോര്‍ട്ട് വന്നതിനു ശേഷം തുടരന്വേഷണം ഉണ്ടാകും എന്ന് പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker