ഒളിംപിക്സിൽ പുതുചരിത്രം,ഇരട്ട സ്വർണ്ണത്തിളക്കത്തിൽ എലെയ്ന്‍ തോംസൺ

ടോക്കിയോ:ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറായ്ക്ക്. 21.53 സെക്കന്റിലാണ് എലെയ്ൻ 200 മീറ്റർ ഓടിയെത്തിയത്. ലോക റെക്കോഡ് സമയത്തിന് ശേഷം ഏറ്റവും മികച്ച സമയം കുറിച്ചാണ് ദേശീയ റെക്കോർഡോടു കൂടി എലെയ്ൻ സ്വർണ്ണം നേടിയത്.

വെറോണിക്ക കാംബിൾ ബ്രൌൺ എന്ന ജമൈക്കൻ താരം 2004, 2008 ഒളിമ്പിക്സുകളിൽ നേട്ടം സ്വന്തമാക്കിയതിന് ശേഷം ആദ്യമായാണ് ഒരു താരം ഇരട്ട സ്വർണ്ണം നേടുന്നത്. 21.81 സെക്കന്റിൽ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ രണ്ടാം സ്ഥാനം സ്വന്തമാക്കി. 21.87 സെക്കൻഡിൽ ഓടിയെത്തി അമേരിക്കയുടെ ഗബ്രിയേല തോമസാണ്​ മൂന്നാമത്.

വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ഒളിംപിക് റെക്കോര്‍ഡോടെ എലെൻ സ്വര്‍ണം നേടിയത്. റിയോ ഒളിംപിക്സിലും എലെയ്നായിരുന്നു സ്വര്‍ണം. 1988ലെ ഒളിംപിക്സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് ടോക്കിയോയില്‍ എലെയ്നിന്‍റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്. വനിതകളുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കിയിരുന്നു.

ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്സണ്‍(10.76) വെങ്കലവും നേടിയിരുന്നു. ഷെറീക്കയുടെ ഏറ്റവും മികച്ച സമയമാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News