കൊവിഡിന്റെ രണ്ടാം വരവുണ്ടാകും! മുന്നറിയിപ്പുമായി ഡല്‍ഹി എംയിംസ് ഡയറക്ടര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ഭീഷണി ഉടന്‍ ഒഴിയില്ലെന്ന സൂചന നല്‍കി ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. കൊവിഡിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് രണ്‍ദീപ് ഗുലേറിയ മുന്നറിയിപ്പ് നല്‍കുന്നത്. കണ്ടെന്റ്മെന്റ് സോണുകളില്‍ ഉള്ളവര്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹോട്ട്സ്പോട്ടുകളില്‍ നിയന്ത്രിത ലോക്ക്ഡൗണ്‍ ആവശ്യമുണ്ടെന്നും എയിംസ് ഡയറക്ടര്‍ വ്യക്തമാക്കുന്നു.

അതേസമയം, രോഗമുക്തി നിരക്ക് ശക്തമായി തുടരുകയാണ്. കൊവിഡ് പരിശോധനകളുടെ എണ്ണം 75 ലക്ഷം കടന്നു. പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളുടെ എണ്ണം 16000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,922 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,73,105 ആയി. ഇതില്‍ 1,86,514 പേര്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,71,697 പേര്‍ക്ക് രോഗം ഭേദമായി.

24 മണിക്കൂറിനിടെ രാജ്യത്ത് 418 പേരാണ് കൊവിഡ് മൂലം ജീവന്‍ മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 14,894 ആയി ഉയര്‍ന്നു. രാജ്യത്ത് മഹാരാഷ്ട്ര, ഡല്‍ഹി, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തുതന്നെ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,42,900 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 6,739 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. 62,369 പേര്‍ ഇപ്പോഴും സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നുണ്ട്.

ഡല്‍ഹിയില്‍ 70,390 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 2,365 പേരാണ് കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. 26,588 പേര്‍ ഇപ്പോഴും ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 57.43 ശതമാനമായി ഉയര്‍ന്നത് ആശ്വാസമായി. ഇതുവരെ 75,60,782 സാമ്പിളുകള്‍ പരിശോധിച്ചെന്ന് എയിംസ് അറിയിച്ചു. 24 മണിക്കൂറിനിടെ 207,871 സാമ്പിളുകള്‍ പരിശോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News