വാളയാറില്‍ ഗുരുതര വീഴ്ച; കൊവിഡ് പരിശോധന നടത്താതെ ചെന്നെയില്‍ നിന്ന് മൃതദേഹം കേരളത്തിലേക്ക് എത്തിച്ചു, മരിച്ചയാളുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. ചെന്നെയില്‍ മരിച്ചയാളുടെ മൃതദേഹം കൊവിഡ് പരിശോധന നടത്താതെ അതിര്‍ത്തി കടത്തി കേരളത്തിച്ചു. മരിച്ച എലവഞ്ചേരി സ്വദേശിയുടെ ഭാര്യയ്ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന് കൊവിഡ് ഉണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. ഇദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. മൃതദേഹം സംസ്‌കരിച്ച ശ്മശാനം അടച്ചു.

മെയ് 22ന് രാത്രിയാണ് ചെന്നൈയില്‍ നിന്ന് മലയാളിയുടെ മൃതദേഹം വാളയാര്‍ വഴി കേരളത്തില്‍ എത്തിക്കുന്നത്. കൊവിഡ് പരിശോധന നടത്താതെ മൃതദേഹം ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് കടത്തിവിടുകയായിരുന്നു. മൃതദേഹത്തെ അനുഗമിച്ചത് ഭാര്യയും മകനുമാണ്. ഭാര്യയ്ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

വാളയാര്‍ ചെക്ക് പോസ്റ്റില്‍ ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News