ഗംഗാ നദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു! ആശങ്കയില്‍ നാട്ടുകാര്‍

പാറ്റ്‌ന: ബിഹാറിലെ ബുക്‌സാറില്‍ ഗംഗാ നദിയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതു ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബുക്‌സാറില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്ന വിവരം ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവ കൊവിഡ് ബാധിച്ചു മരിച്ചവരുടേതാണെന്നു സ്ഥിരീകരണമില്ല.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെയാണു ബുക്‌സാറില്‍ ചൗസയില്‍ നാല്പതിലേറെ മൃതദേഹങ്ങള്‍ പൊങ്ങിയത്. ഗംഗയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ പുറത്തുവിട്ടു. മൃതദേഹങ്ങള്‍ക്കിടയില്‍ നിന്ന് തെരുവുപട്ടികള്‍ പുറത്തുവരുന്നത് ദൃശ്യങ്ങളില്‍ കാണാം. അന്ത്യകര്‍മങ്ങളുടെ ഭാഗമായി മൃതദേഹങ്ങള്‍ ഗംഗയില്‍ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് സൂചന.

ഇന്ന് രാവിലെ മുതലാണ് നദിയുടെ വിവിധ ഭാഗങ്ങളില്‍ മൃതദേഹം പൊങ്ങിത്തുടങ്ങിയത്. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില സ്ഥലങ്ങളില്‍ നിന്നും നദിയില്‍ ഒഴുക്കിയ മൃതദേഹങ്ങള്‍ ബിഹാര്‍ അതിര്‍ത്തി പിന്നിട്ട് നദിയില്‍ പൊങ്ങിയെന്നാണ് സംശയിക്കുന്നത്. യുപിയില്‍ പലയിടത്തും കൊവിഡ് മൃതദേഹങ്ങള്‍ പ്രോട്ടോക്കോള്‍ പാലിക്കാതെ സംസ്‌കരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം നദിയില്‍ കാണപ്പെട്ട മൃതദേഹങ്ങളെ ചൊല്ലി ഉത്തര്‍പ്രദേശും ബിഹാറും തര്‍ക്കം തുടങ്ങി. അയല്‍സംസ്ഥാനമായ യുപിയില്‍ നിന്നുള്ളതാണ് മൃതദേഹങ്ങളെന്ന് ബുക്‌സാര്‍ ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു. കൊവിഡ് ഭീതിയില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാതെ നദികളില്‍ തള്ളുന്നതായാണു വിവരം.

മൃതദേഹങ്ങള്‍ക്ക് അഞ്ച് മുതല്‍ ഏഴ് ദിവസം വരെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു. ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News