രാജമലയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; പരിക്കേറ്റവരുടെ ചികിത്സ ചിലവ് ഏറ്റെടുക്കും

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ടുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പരിക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തവുമായി ബന്ധപ്പെട്ട് 15 പേരുടെ മരണം സ്ഥിരീകരിച്ചതായും 15 പേരെ രക്ഷപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

‘രാജമലയില്‍ പുലര്‍ച്ചയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതിബന്ധം, വാര്‍ത്താ വിനിമയ ബന്ധം എല്ലാം തടസപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകം അറിയുന്നത് വൈകുന്ന സാഹചര്യമുണ്ടായി. ഇവിടേക്കുള്ള റോഡിലെ പാലം ഒലിച്ചുപോയിരുന്നു. അത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ വൈകുന്നതിന് ഇടയാക്കി. സബ്കളക്ടറുടെ നേതൃത്വത്തില്‍ നാട്ടുകാരും ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.’ മുഖ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News