CrimeNews

ഇടുക്കിയിലെ ബെല്ലി ഡാൻസ് , വുവസായിയ്ക്കെതിരെ കേസെടുത്തു

തൊടുപുഴ: കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസെടുത്ത് പൊലീസ്. ബെല്ലി ഡാന്‍സിനെത്തിയ യുവതികള്‍ക്കു ദിവസം അഞ്ചുലക്ഷം രൂപ വീതം നല്‍കിയതായാണു വിവരം. ഇടുക്കി രാജാപ്പാറയില്‍ നടന്ന പാര്‍ട്ടിയില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു. പാര്‍ട്ടിയില്‍ 250 ലീറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കളുടെയും പൊലീസിന്റെയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.

കഴിഞ്ഞ ഞായറാഴ്ചയാണ് ആഘോഷ പരിപാടികള്‍ നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ചുള്ള രാത്രി ആഘോഷം സ്വകാര്യ റിസോര്‍ട്ടിലായിരുന്നു. നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും രാത്രി 8 മുതല്‍ ആറു മണിക്കൂര്‍ നീണ്ടു. കോവിഡ് മാര്‍ഗനിര്‍ദേശങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഇരുന്നൂറോളം ആളുകള്‍ പങ്കെടുത്തതായാണ് വിവരം. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി.

ബെല്ലി ഡാന്‍സിനായി നര്‍ത്തകിയെ സംസ്ഥാനത്തിനു പുറത്തുനിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നര്‍ത്തകിമാരെ ഹൈദരാബാദില്‍ നിന്നാണു ബുക്ക് ചെയ്തത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ കരാറില്‍ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണു വിവരം.കൊച്ചിയിലെത്തിയ നര്‍ത്തകിമാരെ പ്രത്യേക വാഹനത്തില്‍ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്കു ശേഷം ഇവര്‍ കേരളം വിട്ടിട്ടില്ലെന്നാണു വിവരം. തൃശൂരിലും സമാന രീതിയില്‍ പരിപാടി നടത്തുവാന്‍ കരാര്‍ ഉണ്ടാക്കിയതായും വിവരമുണ്ട്. ഇതിനെക്കുറിച്ചും പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു ബാക്കിയുള്ളവര്‍ക്കെതിരെയും കേസെടുക്കാനാണ് തീരുമാനം. സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്.പരിപാടി നടന്ന അന്ന് തന്നെ പൊലീസുകാര്‍ റിസോര്‍ട്ടില്‍ എത്തിയിരുന്നതായും എന്നാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നു എന്നുമാണ് ആരോപണം.

സംഭവത്തില്‍ ഇരുനൂറ്റമ്പതോളം ലീറ്റര്‍ മദ്യം റിസോര്‍ട്ടില്‍ എത്തിച്ചിരുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. റിസോര്‍ട്ടില്‍ എക്‌സൈസ് പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ച ശേഷം ഉണ്ടാകും. സംഭവത്തില്‍ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പൊലീസ് മേധാവികള്‍ എന്നിവര്‍ക്കു പരാതികള്‍ നല്‍കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button