പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ ജനങ്ങള്‍ പട്ടിണിയിലെന്ന് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തു

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഡൊമാരി ജില്ല ലോക്ക്ഡൗണില്‍ പട്ടിണിയിലാണെന്ന് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകക്കെതിരെ കേസെടുത്തു. സ്‌ക്രോള്‍ ഇന്നില്‍ ജോലി ചെയ്യുന്ന സുപ്രിയാ ശര്‍മക്കെതിരെയാണ് ഒരു യുവതി നല്‍കിയ പരാതിയില്‍ പട്ടികജാതി/ പട്ടികവര്‍ഗ വകുപ്പുകള്‍ പ്രകാരം മാനനഷ്ടത്തിന് വാരണാസി പോലീസ് കേസെടുത്തത്.

പ്രധാനമന്ത്രി മോദി ദത്തെടുത്ത ഡൊമാരി ഗ്രാമത്തിലെ റേഷന്‍ വിതരണസംവിധാനത്തിലെ അപാകതകളെക്കുറിച്ച് തയ്യാറാക്കിയ വാര്‍ത്തയാണ് സുപ്രിയക്ക് വിനയായത്. താന്‍ നല്‍കിയ വാര്‍ത്ത മാധ്യമപ്രവര്‍ത്തക വളച്ചൊടിക്കുകയായിരുന്നെന്നും റേഷന്‍ വിതരണമില്ലാത്ത അവസ്ഥയില്‍ കടുത്ത പട്ടിണിയാണെന്നുമാണ് അഭിമുഖത്തില്‍ പറഞ്ഞതെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട എഫ് ഐ ആര്‍ ഈ മാസം 13നാണ് സമര്‍പ്പിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അഞ്ചിനാണ് ഡൊമാരി ഗ്രാമത്തിലെ മാലയെന്ന യുവതിയെ സുപ്രിയ ഇന്റര്‍വ്യു ചെയ്തത്. ഡൊമാരിയില്‍ ലോക്ക്ഡൗണ്‍ കാലത്ത് ജനങ്ങള്‍ പട്ടിണിയിലെന്ന ലേഖനത്തില്‍ ഇവരുടെ പ്രസ്താവനകള്‍ കൃത്യമായാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞങ്ങള്‍ ലേഖനത്തിനൊപ്പം നിലക്കൊള്ളുന്നു. സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ ഭയപ്പെടുത്താനും നിശബ്ദമാക്കാനുമുള്ള ശ്രമമാണ് ഈ എഫ് ഐ ആറെന്ന് സ്‌ക്രോള്‍. ഇന്‍ പ്രസാധകന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News