കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു; പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനം

തിരുവനന്തപുരം: കൊവിഡ് രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിച്ചു. കൊവിഡ് ആശുപത്രികളില്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്കാണ് ആരോഗ്യ വകുപ്പ് കൂട്ടിരിപ്പുകാരെ അനുവദിച്ചത്. കൊവിഡ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതിന് പ്രത്യേക നിര്‍ദേശങ്ങളൊന്നും നിലവില്ലാത്ത സാഹചര്യത്തിലാണ് ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് ആരോഗ്യ മന്ത്രി കെകെ ശൈലജ ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. കൊവിഡ് ബോര്‍ഡിന്റെ നിര്‍ദേശാനുസരണം സൂപ്രണ്ടുമാര്‍ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസിലാക്കി ആവശ്യമുള്ള കേസുകളിലാണ് സൂപ്രണ്ടുമാര്‍ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. കൊവിഡ് ബോര്‍ഡ് ഇക്കാര്യം വിലയിരുത്തിയാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം.

കൂട്ടിരിക്കുന്നയാള്‍ ആരോഗ്യവാനായ വ്യക്തിയായിരിക്കണം. നേരത്തെ കൊവിഡ് പോസിറ്റീവായ വ്യക്തിയാണെങ്കില്‍ നെഗറ്റീവായി ഒരു മാസം കഴിഞ്ഞവര്‍ക്കുമാകാം. ഇവര്‍ രേഖാമൂലമുള്ള സമ്മതം നല്‍കേണ്ടതാണ്. കൂട്ടിരിക്കുന്ന ആളിന് പിപിഇ കിറ്റ് അനുവദിക്കുന്നതായിരിക്കും. കൂട്ടിരിക്കുന്നയാള്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്നു.

സംസ്ഥാനത്ത് കൊവിഡ് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി. പൊതു സ്ഥലങ്ങളില്‍ പരിശോധനാ കിയോസ്‌കുകള്‍ സ്ഥാപിക്കും. ഇവിടെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്താം. പദ്ധതിയുടെ പൂര്‍ണ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. പരിശോധനാ കിയോസ്‌കുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയും നടത്തും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News