ശവസംസ്കാരത്തിന് അനുവദിക്കുന്നില്ല:  മനുഷ്യാവകാശ കമ്മീഷൻ  റിപ്പോർട്ട് ആവശ്യപ്പെട്ടു 

കൊച്ചി:മലങ്കര സഭാ തർക്കത്തെ തുടർന്ന് യാക്കോബായ വിശ്വാസികൾക്ക് പള്ളിയുടെ സെമിത്തേരിയിൽ മാന്യമായ ശവസംസ്കാരം നടത്താൻ കഴിയാത്തതിനെ  കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിൽ നിന്നും അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറിയും സംസ്ഥാന പോലീസ് മേധാവിയും കോട്ടയം ദേവലോകം അരമന സഭാ  അധ്യക്ഷനും നവംബർ 15 നകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

92 വയസായ വൃദ്ധ മാതാവിനെ കട്ടച്ചിറ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കാൻ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച്  യാക്കോബായ സഭ മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സമർപ്പിച്ച പരാതിയിലാണ് നടപടി . മ്യതദേഹം വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒക്ടോബർ 28 ന് അന്തരിച്ച  കട്ടച്ചിറ സ്വദേശിനി മറിയാമ്മ രാജന്റെ മൃതദേഹമാണ് കട്ടച്ചിറ പള്ളിയിലെ  കുടുംബ കല്ലറയിൽ സംസ്കരിക്കാൻ കഴിയാതിരിക്കുന്നത് .

കേസ് പരിഗണിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന കമ്മീഷനോട് അഭ്യർത്ഥിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News