![](https://breakingkerala.com/wp-content/uploads/2024/07/Byjus-1712165894980_1200x630xt-780x470.jpg)
കൊച്ചി:സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങിയ എജ്യൂടെക് കമ്പനിയായ ബൈജൂസിൽ ശമ്പളം ലഭിക്കാതെ ജീവനക്കാർ. നിലവിൽ സാമ്പത്തിക കാര്യങ്ങളിൽ നിയമപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ബൈജൂസ്. അതിനാൽ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. ഇത് നീക്കിയാൽ മാത്രമേ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ എന്ന് ബൈജൂസ് കർണാടക തൊഴിൽ വകുപ്പിനെ അറിയിച്ചു.
ശമ്പളം ലഭിക്കാത്തതിനെ കുറിച്ചുള്ള ജീവനക്കാരുടെ പരാതികളിൽ തൊഴിൽ വകുപ്പും എഡ്യൂടെക് സ്ഥാപനവും നിരവധി തവണ ചർച്ചകൾ നടത്തിയിട്ടുണ്ട്. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൻ്റെ (എൻസിഎൽടി) നിർദേശപ്രകാരം അക്കൗണ്ടുകളിലായി ഏകദേശം 5,200 കോടി രൂപ തങ്ങളുടെ ഫണ്ടുകളുണ്ടെന്ന് ബൈജൂസ് വ്യക്തമാക്കിയിട്ടുണ്ട്.
കർണാടകയിലെ തങ്ങളുടെ തൊഴിലാളികൾക്ക് 4.5 കോടി രൂപ കുടിശ്ശികയുള്ള ശമ്പളം വിതരണം ചെയ്യാൻ കഴിയാത്തതിനുള്ള പ്രാഥമിക തടസ്സമായി കമ്പനി ഈ നിയമപരമായ പരിമിതികൾ ചൂണ്ടിക്കാട്ടി.
ഏകദേശം 15,000 ജീവനക്കാരാണ് ബൈജൂസിനുള്ളത്. കടുത്ത പ്രതിസന്ധിയിലായ ബൈജൂസ് രാജ്യത്ത് പ്രവർത്തിക്കുന്ന മിക്ക ഓഫീസുകളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് സാധിക്കാതിരുന്നതിന് തൊട്ടു പിന്നാലെയാണ് ചെലവ് ചുരുക്കലിന്റെ ഭാഗമായി ഓഫിസുകൾ പൂട്ടിയത് .
ബെംഗളൂരുവിലെ ഐബിസി നോളജ് പാർക്കിൽ സ്ഥിതി ചെയ്യുന്ന ആസ്ഥാനം ഒഴികെ രാജ്യത്തുടനീളമുള്ള എല്ലാ ഓഫീസുകളും ബൈജു അടച്ചിട്ടിരിക്കുകയാണെന്ന് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ എല്ലാ ജീവനക്കാരോടും നിർദേശിച്ചിട്ടുണ്ട്