അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു

അങ്കമാലി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ ഏഴോടെ അങ്കമാലി നഗരത്തിലെ ബാങ്ക് കവലയിലായിരുന്നു സംഭവം. ഓട്ടോ ഡ്രൈവര്‍ മങ്ങാട്ടുകര പനങ്ങാട്ടുപറമ്പില്‍ ജോസഫ്(58), കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റെ ഭാര്യ മേരി (58), ജോര്‍ജിന്റെ ബന്ധുക്കളായ മാമ്പ്ര കിടങ്ങേന്‍ വീട്ടില്‍ മത്തായിയുടെ ഭാര്യ മേരി (65) മൂക്കന്നൂര്‍ കൈപ്രമ്പാടന്‍ വീട്ടില്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്നും നഗരത്തിലേക്ക് ദേശീയപാതയിലൂടെ വരികയായിരുന്ന ബസ് ഓട്ടോയുടെ പിന്നിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഓട്ടോയിലുണ്ടായിരുന്നവര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് പള്ളിയില്‍ നിന്നു മടങ്ങുകയായിരുന്നു ഇവര്‍. അപകടം നടന്ന് ഒരു മണിക്കൂറിനു ശേഷമാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. സ്വകാര്യ കമ്പനിയുടെ ക്രെയിന്‍ കൊണ്ടുവന്ന് ബസ് ഉയര്‍ത്തിയ ശേഷമാണ് നാലു പേരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തത്. നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ കെട്ടിടത്തിലിടിച്ചാണ് നിന്നത്. സ്വകാര്യബസിലെ യാത്രക്കാരായിരുന്ന മൂന്നുപേരെ പരിക്കുകളോടെ അങ്കമാലി താലൂക്ക് ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News