![](https://breakingkerala.com/wp-content/uploads/2023/12/download-1.jpeg)
ലഖ്നൗ: ഉത്തർപ്രദേശിൽ പീഡനക്കേസ് പ്രതിയായ ബിജെപി എംഎൽഎക്ക് 25 വർഷം തടവ്. സോൻഭദ്ര ജില്ലയിലെ ദുദ്ദി മണ്ഡലത്തിലെ എംഎൽഎ രാംദുലർ ഗോണ്ടിനാണ് തടവുശിക്ഷ വിധിച്ചത്. 10.5 ലക്ഷം പിഴയും നൽകണം. സോന ഭദ്ര് കോടതിയാണ് തടവുശിക്ഷ വിധിച്ചത്.
ഒമ്പത് വർഷത്തിന് ശേഷമാണ് കേസിൽ വിധി. 2014ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.മയോർപൂർ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരുന്നത്. കേസിൽ പരാതി നൽകിയതിന് ശേഷം ഒരു വർഷത്തിലേറെയായി എംഎൽഎ കുടുംബത്തെ സമ്മർദ്ദത്തിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി കുട്ടിയുടെ സഹോദരൻ പറഞ്ഞു.
പോക്സോ കേസ്, തെളിവുകൾ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് രാംദുലാരെ ഗോണ്ട് ശിക്ഷിക്കപ്പെട്ടതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ സത്യപ്രകാശ് ത്രിപാഠി പറഞ്ഞു. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി അഹ്‌സൻ ഉള്ളാ ഖാൻ ആണ് ശിക്ഷ വിധിച്ചത്.
ഇയാൾക്കെതിരെ ചുമത്തിയ പിഴ കുട്ടിയുടെ കുടുംബത്തിന് കൈമാറിയേക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ വ്യക്തമാക്കി. വിധിയിൽ സന്തോഷമുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് എംഎൽഎയുടെ അഭിഭാഷകൻ അറിയിച്ചു.