![](https://breakingkerala.com/wp-content/uploads/2022/02/image-2-1.webp)
പറവൂർ:ഒടുവിൽ സ്വന്തം മരണംകൊണ്ട് സജീവൻ ചുവപ്പ് നാടയുടെ കെട്ടഴിച്ചു. നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടർന്ന് ജീവനൊടുക്കിയ സജീവന്റെ വീട്ടിൽ ഭൂമി തരംമാറ്റിയതിന്റെ രേഖകളെത്തിച്ചു നൽകി. ജില്ലാ കളക്ടർ ജാഫർ മാലിക് നേരിട്ട് മാല്യങ്കര കോഴിക്കൽ സജീവന്റെ വീട്ടിൽ എത്തി രേഖ കൈമാറി. ഞായറാഴ്ച റവന്യു മന്ത്രി വീട്ടിലെത്തി തരംമാറ്റ രേഖ ഉടനടി വീട്ടിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു.
ബാധ്യത തീർക്കാൻ ബാങ്കിൽ പണയപ്പെടുത്തി വായ്പയെടുക്കാനാണ് സജീവൻ തരംമാറ്റത്തിനായി അപേക്ഷിച്ചത്. ഒരു വർഷത്തിലേറെ ഓഫീസ് കയറിയിറങ്ങിയിട്ടും ഇത് നടക്കാത്ത വിഷമത്തിൽ കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിക്കുകയായിരുന്നു.
സജീവന്റെ മരണത്തിലുള്ള ദുഃഖം കളക്ടർ ബന്ധുക്കളെ അറിയിച്ചു. സജീവ് നൽകിയ അപേക്ഷയിൽ തീരുമാനമെടുക്കാൻ വൈകിയതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടോ എന്നതടക്കമുള്ളവ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി കെ. രാജൻ ഉറപ്പു നൽകിയിരുന്നു.