കാക്കനാട് കോണ്‍വെന്റിലെ 30 കന്യാസ്ത്രീകള്‍ക്ക് കൊവിഡ്; ഗുരുതരമായ സാഹചര്യമെന്ന് ആരോഗ്യ വകുപ്പ്

കൊച്ചി: കാക്കനാട് കരുണാലയ കോണ്‍വെന്റിലെ മുപ്പത് കന്യാസ്ത്രീമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കന്യാസ്ത്രീകള്‍ക്ക് കോണ്‍വെന്റില്‍ തന്നെ ചികിത്സയൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കോണ്‍വന്റിലെ ഒരു നില ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റി.

കൊവിഡ് ബാധിച്ച് മരിച്ച കന്യാസ്ത്രീയായ ക്ലെയറിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരാണ് മുപ്പത് പേര്‍. കഴിഞ്ഞദിവസം കോണ്‍വെന്റിലെ മൂന്ന് കന്യാസ്ത്രീമാര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച കന്യാസ്ത്രീകളുടെ എണ്ണം 33 ആയി.

ഗുരുതരമായ സാഹചര്യമാണ് കോണ്‍വെന്റിലുള്ളതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇത്രയും പേര്‍ക്ക് എങ്ങനെ കൊവിഡ് വന്നുവെന്ന ഊര്‍ജ്ജിത അന്വേഷണമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. മഠത്തിന് കീഴിലുള്ള മറ്റ് കോണ്‍വെന്റുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനമെടുത്തു. ഇക്കാര്യം സഭാ അധികൃതരുമായി ചര്‍ച്ച ചെയ്തു.

കന്യാസ്ത്രീകള്‍ക്ക് രോഗം ഗുരുതരമാവുകയാണെങ്കില്‍ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റാനായി ആംബുലന്‍സുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങളിലും കര്‍ശന ജാഗ്രത നിര്‍ദേശമാണ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News