KeralaNews

സാരിയില്‍ തൂങ്ങിയാടി രണ്ടരവയസുകാരന്‍! പൊടുന്നനെ താഴെയിറക്കി കൃത്രിമശ്വാസം കൊടുത്ത് ജീവന്‍ തിരിച്ചുപിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍; തൊട്ടടുത്തത് കുട്ടിയുടെ അമ്മ തൂങ്ങിമരിച്ചനിലയിലും

ചെര്‍പ്പുളശ്ശേരി: രണ്ടര വയസുകാരനെ സാരിയില്‍ കെട്ടിത്തൂക്കിയ ശേഷം തൊട്ടടുത്തത് അമ്മയും തൂങ്ങിമരിച്ചു. ബഹളം കേട്ട് ഓടിയെത്തിയ പോലീസുദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടല്‍മൂലം മകനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചു. വെള്ളിനേഴി കുറ്റാനശ്ശേരി കാരയില്‍ വീട്ടില്‍ ജ്യോതിഷ്‌കുമാറിന്റെ ഭാര്യ ജയന്തിയാണ് (24) മരിച്ചത്. മണ്ണാര്‍ക്കാട് പള്ളിക്കുറുപ്പ് സ്വദേശിനിയാണ്.

മകന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുറ്റാനശ്ശേരിയില്‍ തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് ദാരുണമായ സംഭവങ്ങള്‍ അരങ്ങേറിയത്. അടച്ചിട്ടിരുന്ന ഓടിട്ട വീട്ടിലാണ് യുവതിയെയും കുട്ടിയെയും തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. ബഹളംകേട്ട് ഓടിയെത്തിയ പാലക്കാട് കല്ലേക്കാട് എ.ആര്‍. ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ സി. പ്രജോഷും സമീപവാസികളും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

വാതില്‍ പൊളിച്ചാണ് പ്രജോഷ് വീടിനുള്ളില്‍ കയറിയത്. നോക്കിയപ്പോള്‍ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു അമ്മയും കുഞ്ഞും. കുഞ്ഞിന് ചെറുചലനം തോന്നിയതോടെ താഴെയിറക്കി കൃത്രിമശ്വാസോച്ഛ്വാസം നല്‍കുകയായിരുന്നു. പ്രഥമശുശ്രൂഷയ്ക്കുശേഷം പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ എത്തിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ജയന്തിയുടെ ഭര്‍ത്താവ് ജ്യോതിഷ്‌കുമാര്‍ കൂലിപ്പണിക്കാരനാണ്. കുറ്റാനശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ മകനും ഭര്‍ത്താവിനും അദ്ദേഹത്തിന്റെ അച്ഛനമ്മമാര്‍ക്കുമൊപ്പമായിരുന്നു ജയന്തിയുടെ താമസം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച രാത്രിയോടെ കുറ്റാനശ്ശേരിയിലേക്ക് കൊണ്ടുവന്നു. ഭര്‍തൃവീട്ടില്‍ യുവതിക്ക് അസ്വാരസ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടര വയസുകാരന്റെ ജീവിതം തിരിച്ചു പിടിച്ച പ്രജോഷ് കല്ലേക്കാട് എ.ആര്‍. ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥനാണ്. കുറ്റാനശ്ശേരിയിലെ ഭാര്യവീട്ടില്‍ ഇളയകുട്ടിയുടെ പിറന്നാളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു പാലോട് സ്വദേശിയായ ഇദ്ദേഹം. ജയന്തിയുടെ വീട്ടില്‍നിന്ന് ബഹളം കേട്ടയുടന്‍ അവിടെയെത്തിയ പ്രജോഷ് അകത്തുനിന്ന് താഴിട്ടിരുന്ന വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കുകയായിരുന്നു.

ഒരാള്‍പ്പൊക്കത്തില്‍ സാരിയില്‍ കെട്ടിത്തൂങ്ങിയാടുന്ന കുഞ്ഞിനെയും തൊട്ടടുത്ത് മറ്റൊരു സാരിയില്‍ തൂങ്ങിനില്‍ക്കുന്ന യുവതിയെയും കണ്ട് പതറാതെ ധൈര്യം പുറത്തെടുക്കുകയായിരുന്നു പ്രജോഷ്. സാരി മുറുകിയിരുന്നത് കുഞ്ഞിന്റെ താടിയെല്ലിലാണെന്ന തിരിച്ചറിവാണ് കുഞ്ഞിനെ താഴെയിറക്കാനും അതിവേഗം പ്രഥമശുശ്രൂഷ നല്‍കാനും ഇടയാക്കിയത്.

പോലീസ് ഉദ്യോഗസ്ഥന്‍ പ്രജോഷ്
കുഞ്ഞിനെ നിലത്തുകിടത്തിയശേഷമായിരുന്നു കൃത്രിമശ്വാസോച്ഛ്വാസം ഉള്‍പ്പെടെ പ്രഥമശ്രശ്രൂഷകള്‍ നല്‍കിയത്. മുഖത്ത് വെള്ളം തളിച്ചതോടെ കുട്ടി കണ്‍മിഴിച്ചു, താമസിയാതെ കരഞ്ഞു. എന്നാല്‍, അമ്മ ജയന്തി ഇതിനോടകം മരിച്ചിരുന്നു. പ്രജോഷിന്റെ ധീരമായ ഇടപെടല്‍മൂലമാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. പരമേശ്വരന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker