കേരളത്തില്‍ നടന്ന സംഭവം ആശങ്കപ്പെടുത്തുന്നത്, വിമര്‍ശനവുമായി വിരാട് കോഹ്ലി

മുംബൈ :ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് ക്രിക്കറ്റ് ലോകം, ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഫെയ്‌സ്ബുക്കിലാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

മെയ് 27നു, സൈലന്റ് വാലിയില്‍ സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ സ്ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന ഗര്‍ഭിണിയായ കാട്ടാന ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞു വെള്ളിയാര്‍ പുഴയില്‍ വച്ച് ചെരിയുകയായിരുന്നു. വനംവകുപ്പ് ജീവനക്കാരനായ മോഹന്‍ കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല. വനാതിര്‍ത്തിയില്‍ ആരോ കാട്ടുപന്നിക്ക് കെണിയായി വെച്ച സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ ആന ഭക്ഷിക്കുകയായിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.

5 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു. കുറ്റക്കാരെ കണ്ടുപിടിക്കുമെന്നും നടപടിയെടുക്കുമെന്നും, വനാതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ പറഞ്ഞു

കേരളത്തില്‍ നടന്നതെന്ന് കേട്ട് ആശ്ചര്യപ്പെട്ടു, മൃഗങ്ങളോട് സ്‌നേഹത്തോടെ ഇടപെടൂ , ക്രൂരതകള്‍ അവസാനിപ്പിക്കൂ; ?ഗര്‍ഭിണിയായ ആന ചെരിഞ്ഞ വിഷയത്തില്‍ കോഹ്ലി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു, പതിനായിരങ്ങളാണ് കോഹ്ലിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ലൈക്കും കമന്റും ഷെയറും ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News