33.4 C
Kottayam
Thursday, March 28, 2024

പോലീസുകാരുടെ മൃതദേഹങ്ങള്‍ കത്തിക്കാന്‍ തീരുമാനിച്ചു, എന്നാൽ സമയം കിട്ടിയില്ല, വെളിപ്പെടുത്തലുമായി വികാസ്‌ ദുബെ

Must read

ലഖ്‌നൗ: തന്നെ പിടിക്കാന്‍ പോലീസ്‌ വീട്ടില്‍ വരുന്ന വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നതായി കൊടുംകുറ്റവാളി വികാസ്‌ ദുബെ. ജൂലൈ മൂന്നിനു രാവിലെ പോലീസ്‌ സംഘമെത്തുമെന്ന വിവരമാണു ലഭിച്ചത്‌. ഇക്കാര്യം പോലീസിലെ ചിലരാണു ചോര്‍ത്തി നല്‍കിയതെന്നും മധ്യപ്രദേശ്‌ പോലീസിന്റെ ചോദ്യം ചെയ്യലില്‍ ദുബെ സമ്മതിച്ചു.ഏറ്റുമുട്ടലിന്‌ തയാറായാണു പോലീസ്‌ സംഘം എത്തുന്നതെന്നായിരുന്നു വിവരം. എന്നാല്‍, രണ്ടാം തീയതി രാത്രിതന്നെ അവരെത്തിയത്‌ കണക്കുകൂട്ടല്‍ തെറ്റിച്ചു.

പോലീസ്‌ വെടിവയ്‌പ്പ്‌ നടത്തുമെന്ന ഭയംകൊണ്ടാണ ആദ്യം വെടിയുതിര്‍ത്തത്‌. അയാള്‍ പറഞ്ഞു.”പോലീസെത്തിയപ്പോള്‍ ഞങ്ങള്‍ ഭക്ഷണംപോലും കഴിച്ചിരുന്നില്ല. കൂടെയുള്ളവരോട്‌ വിവിധ ഇടങ്ങളില്‍ നിലയുറപ്പിക്കാന്‍ ഞാന്‍ നിര്‍ദേശിച്ചു. രാജു എന്നയാളാണു ജെ.സി.ബി റോഡിനു കുറുകെ നിര്‍ത്തിയിട്ടത്‌. ഡി.എസ്‌.പി. ദേവേന്ദ്ര മിശ്രയോട്‌ നേരത്തെ തന്നെ വിരോധമുണ്ട്‌. അദ്ദേഹം എനിക്കെതിരാണെന്ന്‌ എസ്‌.എച്ച്‌.ഒ. വിനയ്‌ തിവാരി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. പക്ഷേ, അദ്ദേഹത്തെ കൊന്നത്‌ ഞാനല്ല. സംഘാംഗമായ ഒരാള്‍ അമ്മാവന്റെ വീടിനു മുന്നില്‍വച്ച്‌ എന്റെ കണ്മുന്നിലിട്ടാണ്‌ ദേവേന്ദ്രമിശ്രയെ കൊലപ്പെടുത്തിയത്‌.”- ദുബെ പറഞ്ഞു.

പോലീസുകാരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളി. തെളിവുകള്‍ നശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ കത്തിക്കാനായിരുന്നു പദ്ധതിയിട്ടത്‌. എന്നാല്‍ അതിനുള്ള സമയം കിട്ടിയില്ല. വൈകാതെ പോലീസിന്റെ തിരിച്ചടി തുടങ്ങി.ജെ.സി.ബി. ഉപയോഗിച്ചു റോഡ്‌ തടഞ്ഞ രാജുവിനെ അവര്‍ പിറ്റേന്നു തന്നെ വധിച്ചു. വിവരങ്ങളെല്ലാം കൃത്യസമയത്ത്‌ അറിയുന്നുണ്ടായിരുന്നു.കാണ്‍പുരില്‍നിന്നു രക്ഷപ്പെട്ട ശേഷം മധ്യപ്രദേശില്‍ മദ്യനിര്‍മാണ കമ്പനിയിലെ മാനേജറായ സുഹൃത്തിന്റെ സഹായം തേടി.

അങ്ങനെയാണ്‌ ഉജ്‌ജയിനില്‍ എത്തിയത്‌. ദുബെയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇയാളുടെ സുഹൃത്തായ ആനന്ദ്‌ തിവാരിയെ പിന്നീട്‌ മധ്യപ്രദേശ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.

ഉജ്‌ജയിനിലെത്തും മുമ്പ് വിവിധ സംസ്‌ഥാനങ്ങളിലൂടെ 1,500 കിലോമീറ്ററാണു ദുബെ പിന്നിട്ടതെന്നു കണ്ടെത്തി. രണ്ട്‌ സഹായികള്‍ക്കൊപ്പം പോള്‍ എന്ന പേരിലായിരുന്നു യാത്ര. യാത്രയ്‌ക്കിടെ ഒരു പോലീസുകാന്റെ തോക്ക്‌ ദുബെ തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌.തങ്ങള്‍ ഒരുക്കിയ സമ്മര്‍ദമാണു ദുബെയുടെ അറസ്‌റ്റിലേക്കു നയിച്ചയെന്നു യു.പി. പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥന്‍ മോഹിത്‌ അഗര്‍വാള്‍ പറഞ്ഞു.

ഹരിയാനയിലെ ഫരീദാബാദില്‍ ഇയാള്‍ എത്തിയെന്ന വിവരം ലഭിച്ചിരുന്നു. അവിടെനിന്നു ഒരു അനുയായിയെ അറസ്‌റ്റ്‌ ചെയ്‌തു. വിവിധ ഏറ്റുമുട്ടലുകളിലായി ദുബെയുടെ രണ്ട്‌ അനുയായികള്‍ ഇന്നലെ കൊല്ലപ്പെട്ടു. ചൗബേപുര്‍ പോലീസ്‌ സ്‌റ്റേഷന്‍ ഓഫീസര്‍ വിനയ്‌ തിവാരി, എസ്‌.ഐ: കെ.കെ. ശര്‍മ എന്നിവര്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ അറസ്‌റ്റിലായി. അറുപതിലേറെ പോലീസുകാര്‍ സസ്‌പെന്‍ഷനിലായി. ഇതെല്ലാം ദുബെയുടെ സമ്മര്‍ദം കൂട്ടിയതായി അഗര്‍വാള്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week