എന്ത് തരം ആഹ്ളാദമാണ് നിങ്ങള്‍ക്ക് കിട്ടുന്നത്…മനോരമയയും ഏഷ്യാനെറ്റിനെയും വിമര്‍ശിച്ച് വി.കെ.പ്രശാന്ത് എം.എല്‍.എ

തിരുവനന്തപുരം: സഹകരണ വാരാഘോഷ പരിപാടിയില്‍ നിന്നും സി.പി.എം തന്നെ വെട്ടിനിരത്തിയെന്ന മാധ്യമവാര്‍ത്തയോട് പ്രതികരിച്ച് വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ.പ്രശാന്ത്.ഏഷ്യാനെറ്റിലും മനോരമയിലും വന്ന വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വാര്‍ത്ത.പരിപാടിയില്‍ പ്രശാന്തിനെ വെട്ടി കാട്ടാക്കട എം.എല്‍.എ ഐ.ബി സതീഷിനെ പങ്കെടുപ്പിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്ത.

വി കെ പ്രശാന്ത് എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്ത് തരം ആഹ്ളാദമാണ് നിങ്ങള്‍ക്ക് കിട്ടുന്നത് .

ഇന്ന് രാവിലെ മണ്ഡലത്തിലെ പര്യടന പരിപാടിയ്ക്ക് ഇടയിലാണ് ഈ വാര്‍ത്ത ശ്രദ്ധയില്‍ പെടുന്നത് . എന്തൊരു ഭീകരമായ നുണയാണ് ഈ എഴുതി പിടിപ്പിച്ചിരിയ്ക്കുന്നത് . എന്താണ് വസ്തുത ? ഈ മാസം 8 മുതല്‍ 10 വരെ തീരുമാനിച്ചിരുന്ന മണ്ഡല പര്യടനം ആര്‍ എസ് എസ് ക്രിമിനലുകള്‍ ഡിവൈഎഫ്ഐ ജില്ലാ നേതാക്കളെ ഉള്‍പ്പെടെ മൃഗീയമായി ആക്രമത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ , ഒരു സംഘര്‍ഷം ഉണ്ടാക്കേണ്ടതില്ല എന്ന പാര്‍ട്ടിയുടെ തീരുമാനപ്രകാരം 15 മുതല്‍ 17 വരെ ആക്കിയിട്ടുണ്ട്. അത് നടന്നു വരികയാണ് . സഹകരണ യൂണിയന്‍ വാര്‍ഷികവും നേരത്തെ തീരുമാനിച്ച പരിപാടി ആണ് . ഒരു ഉത്ഘാടനത്തെക്കാള്‍ പ്രധാനമാണ് മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു നന്ദി പറയുന്നത് എന്നാണു എന്റെ എളിയ അഭിപ്രായം . പാര്‍ട്ടിയും അങ്ങനെ തന്നെയാണ് കാണുന്നത് . അത് കൊണ്ട് തന്നെ തീയതിയുടെ കാര്യത്തില്‍ യാതൊരു പ്രശ്‌നവുമില്ലാതെ ഏറ്റവും ജനകീയമായി പര്യടനം മുന്നോട്ടു പോവുകയാണ് . ഈ പര്യടനത്തില്‍ ജനങ്ങളോട് നടത്തിയ അഭ്യര്‍ഥന തോര്‍ത്തും, പൊന്നാടയും ഒഴിവാക്കി പുസ്തകങ്ങള്‍ നല്‍കണം എന്നാണ് . ക്‌ളാസ് റൂം വായനശാലയ്ക്ക് വേണ്ടിയാണ് അത്തരം ഒരു അഭ്യര്‍ത്ഥന നടത്തിയത്. ജനങ്ങള്‍ അത് സര്‍വാത്മനാ ഏറ്റെടുത്തു . പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ ലഭ്യമാവുകയാണ് . അങ്ങനെ വളരെ നല്ല നിലയ്ക്ക് മുന്നോട്ടു പോകുമ്പോള്‍ അതിനിടയില്‍ ഇങ്ങനെ അസത്യങ്ങള്‍ വിളിച്ചു പറയുന്നതിലൂടെ നിങ്ങള്‍ എന്ത് തരം ആഹ്ളാദമാണ് നേടുന്നത് . മാധ്യമ പ്രവര്‍ത്തകരെ വളരെ സ്നേഹത്തോടെ ആണ് എപ്പോഴും കാണാറുള്ളത് . തലസ്ഥാനത്തെ വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ സഹകരണം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടും ആയിട്ടുണ്ട് . എന്റെ സുഹൃത്തുക്കളായ മാധ്യമ പ്രവര്‍ത്തകരോട് ഒരു അപേക്ഷയെ ഉള്ളു ,ഇത്തരം വ്യാജ വാര്‍ത്തകള്‍ ഒരു വിശദീകരണവും നല്‍കാതെ തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നവരെ നിങ്ങളാണ് തിരുത്തേണ്ടത്. കൂടുതല്‍ ഇക്കാര്യത്തില്‍ പറയുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News