തുനിഷയുമായി പ്രണയത്തിലായിരിക്കേ തന്നെ ഷീസാന് മറ്റ്‌ സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നു; ആരോപണം

മുംബൈ: സീരിയൽ നടി തുനിഷ ശർമയുടെ ആത്മഹത്യയിൽ കൂടുതൽ വഴിത്തിരിവുകൾ. കഴിഞ്ഞദിവസം അറസ്റ്റിലായ സഹതാരം ഷീസാൻ ഖാനെതിരെ തുനിഷയുടെ മാതൃസഹോദരൻ പവൻ ശർമ രം​ഗത്തെത്തിയതാണ് അതിൽ ഏറ്റവും ഒടുവിലത്തേത്. തുനിഷയുമായി പ്രണയത്തിലായിരിക്കേ തന്നെ ഷീസാന് വേറെയും സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്ന് പവൻ ആരോപിച്ചു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

താനുമായി പ്രണയത്തിലായിരിക്കേ തന്നെ മറ്റുസ്ത്രീകളുമായി ഷീസാൻ ബന്ധം പുലർത്തിയത് തുനിഷയെ മാനസികമായി തളർത്തുകയും വിഷാദത്തിലേക്ക് നയിക്കുകയും ചെയ്തു. ഷീസാൻ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയ തുനിഷയ്ക്ക് ഡിസംബർ 16 ന് ആംഗ്‌സൈറ്റി അറ്റാക്ക് വന്നിരുന്നു. തുനിഷയുമായി വളരെ അടുക്കുകയും പെട്ടന്നൊരു ദിവസം അതിൽ നിന്ന് പിൻവാങ്ങുകയും ചെയ്തത് എന്തിനാണെന്ന് തുനിഷയുടെ അമ്മ ഷീസാനോട് ചോദിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തുനിഷയുടെ മരണം തങ്ങൾക്ക് ഒരു ഷോക്കായെന്ന് പവൻ ശർമ പറഞ്ഞു. “തുനിഷ ഇപ്പോൾ ഞങ്ങൾക്കൊപ്പം ഇല്ലയെന്ന് വിശ്വസിക്കാനാവുന്നില്ല. മിറ റോഡിലെ ഇന്ദ്രപ്രസ്ഥ എന്ന കെട്ടിടത്തില്‍ അമ്മയ്ക്കൊപ്പമായിരുന്നു അവൾ താമസിച്ചിരുന്നത്. പോലീസിൽ പൂർണ വിശ്വാസമുണ്ട്. പ്രതി ആരായാലും ശിക്ഷിക്കപ്പെടുകതന്നെ ചെയ്യും.” അദ്ദേഹം പറഞ്ഞു.

ഈ മാസം 27-നാണ് തുനിഷയുടെ സംസ്കാരച്ചടങ്ങൾ നടക്കുക. 14 പേരുടെ മൊഴിയാണ് സംഭവവുമായി ബന്ധപ്പെട്ട് വാലിവ് പോലീസ് എടുത്തിട്ടുള്ളത്. നടിയുടെ അമ്മയുടെ പരാതിയിലാണ് ഷീസാനെ അറസ്റ്റ് ചെയ്തതെന്നും കോടതിയിൽ ഹാജരാക്കിയ ഇയാളെ നാലുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്നും എ.സി.പി ചന്ദ്രകാന്ത് യാദവ് അറിയിച്ചു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 306-ാം വകുപ്പാണ് ഷീസാനെതിരെ ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News