
കോട്ടയം: ഏറ്റുമാനൂരില്‍ മക്കളുമായി തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യചെയ്ത ഷൈനിയും കരിങ്കുന്നത്തെ കുടുംബശ്രീ പ്രസിഡന്റ് ഉഷയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണം പുറത്തുവന്നു. തന്റെ പേരില്‍ കുടുംബശ്രീയില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വഴിയില്ലെന്നാണ് ഷൈനി ഉഷയോട് പറയുന്നത്. സ്വന്തം ആവശ്യത്തിനെടുത്ത വായ്പയല്ല അതെന്നും ഭര്‍ത്താവ് പണം തരാത്തതിനാലാണ് തിരിച്ചടവ് മുടങ്ങിയതെന്നും സംഭാഷണത്തില്‍ ഷൈനി പറയുന്നു.
‘രണ്ടുമാസം കഴിഞ്ഞല്ലോ നീ ലോണടയ്ക്കില്ലേ’ എന്ന് കുടുംബശ്രീ പ്രസിഡന്റ് ചോദിച്ചപ്പോള്‍, കേസ് നടക്കുകയല്ലേ ആലോചിച്ചിട്ട് പറയമാമെന്നാണ് തന്നോട് ഭര്‍ത്താവ് നോബി ലൂക്കോസ് പറഞ്ഞതെന്നും താനിപ്പോള്‍ ഒന്നും ചെയ്യാന്‍കഴിയാത്ത അവസ്ഥയിലാണെന്നും ഷൈനി മറുപടി പറഞ്ഞു.
ഷൈനിയുടെ പേരില്‍ ഭര്‍ത്താവ് നോബിയുടെ അച്ഛനമ്മമാര്‍ കുടുംബശ്രീയില്‍നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍, അത് തിരിച്ചടച്ചിരുന്നില്ല. വിവാഹമോചന കേസ് അവസാനിച്ചാല്‍ മാത്രമേ പണം നല്‍കൂ എന്നാണ് ഭര്‍ത്താവ് ഷൈനിയോട് പറഞ്ഞിരുന്നത്.
ഷൈനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നെന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍സംഭാഷണം. ഷൈനിയുടേയും മക്കളുടേയും മരണത്തില്‍ ഏറ്റുമാനൂരിലെ സെന്റ് തോമസ് ക്‌നാനായ പള്ളിയില്‍ ഞായറാഴ്ച രാവിലെ വിശ്വാസികള്‍ പ്രതിഷേധിച്ചു.
ഷൈനിക്കും കുട്ടികള്‍ക്കും നീതി കിട്ടണണം. പന്ത്രണ്ട് വാതിലുകള്‍ക്ക് പോയി മുട്ടിയെങ്കിലു ഒരു വാതിലുപോലും അവര്‍ക്ക് തുറന്നു കൊടുത്തില്ല. അത് ക്‌നാനായ സമൂഹത്തിന് തന്നെ നാണക്കേടാണ്, വിശ്വാസികള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)