
തിരുവനന്തപുരം : കേരളത്തിൽ സമഗ്ര മാറ്റം കൊണ്ടു വരാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ശശി തരൂർ എംപി. രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറത്ത് എല്ലാ കേരളീയരുടെയും പുരോഗതി ആഗ്രഹിക്കുന്നവരിൽ ഒരാളാണ് താനെന്നും വ്യക്തമാക്കി. യുവാക്കൾ ഇന്ന് കേരളം വിടുകയാണ്. യുവാക്കൾ കേരളത്തിൽ നിൽക്കാനും വളരാനുമുള്ള സാഹചര്യമുള്ള കേരളത്തിനായി പ്രവർത്തിക്കാൻ ഞാൻ തയ്യാറാണെന്നും നേതൃസ്ഥാനം ഏറ്റെടുക്കാമെന്ന സൂചന നൽകി തരൂർ പ്രതികരിച്ചു.
കോൺഗ്രസ് നേതൃത്വമായുള്ള അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന നാടകങ്ങളിൽ കൂടുതൽ എണ്ണയൊഴിക്കാനില്ല. 45 മിനിറ്റ് നീണ്ട അഭിമുഖത്തിൽ കാര്യങ്ങൾ വിശദമായി പറഞ്ഞിരുന്നു. 26ന് വരേണ്ട പോഡ്കാസ്റ്റ് ഇന്ന് ബ്രേക്കിംഗ് ന്യൂസാക്കുമെന്ന് കരുതിയില്ല. രണ്ട് വരിയെടുത്ത് നല്കിയ തലക്കെട്ട് വിശദീകരിച്ച കാര്യങ്ങളോട് യോജിക്കുന്നതല്ലെന്നും തരൂർ ചൂണ്ടിക്കാട്ടി.
പാർട്ടിക്ക് എന്റെ സേവനങ്ങൾ വേണ്ടെങ്കിൽ എനിക്ക് മുന്നിൽ മറ്റ് വഴികളുണ്ടെന്നായിരുന്നു ഒരു ഇംഗ്ലിഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തരൂർ വ്യക്തമാക്കിയത്. കേരളത്തിലെ പാർട്ടിക്ക് നേതൃപ്രതിസന്ധിയുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കിൽ മൂന്നാമതും കേരളത്തിൽ തിരിച്ചടി നേരിടേണ്ടി വരും. ഘടക കക്ഷികൾ തൃപ്തരല്ലെന്നും, ദേശീയ തലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തലെന്നുമാണ് തരൂരിന്റെ തുറന്ന് പറച്ചിൽ.