NationalNews

ഹിമാചലിൽ അട്ടിമറി, ബി.ജെ.പി സ്ഥാനാർഥിക്ക് ജയം; അഭിഷേക് സിങ്‌വി തോറ്റു, കോൺ​ഗ്രസ് സർക്കാർ പ്രതിസന്ധിയിൽ

ഷിംല: ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വിജയം. സംസ്ഥാനത്തെ ഏക രാജ്യസഭാ സീറ്റില്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി അഭിഷേക് മനു സിങ്‌വിയെ പരാജയപ്പെടുത്തി ബി.ജെ.പിയുടെ ഹര്‍ഷ് മഹാജന്‍ വിജയിച്ചു. വിജയം അവകാശപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂര്‍ രംഗത്തെത്തി. പിന്നാലെ ഹര്‍ഷ് മഹാജനെ അഭിനന്ദിച്ച് രംഗത്തെത്തിയ അഭിഷേക് മനു സിങ്‌വി, പരാജയം അംഗീകരിക്കുന്നതായി അറിയിച്ചു.

ഇരുസ്ഥാനാര്‍ഥികള്‍ക്കും തുല്യവോട്ടുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് ഹര്‍ഷ് മഹാജനെ വിജയിയായി പ്രഖ്യാപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 68 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 40 എം.എല്‍.എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയുമാണുള്ളത്. ബി.ജെ.പിക്ക് 25 അംഗങ്ങളും.

പത്ത് അംഗങ്ങളുടെ പിന്തൂണ കൂടെ അധികമുണ്ടെങ്കില്‍ ബി.ജെ.പിക്ക് തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാമായിരുന്നു. അതിനിടെ ഒമ്പതുപേര്‍ തിരഞ്ഞെടുപ്പില്‍ ക്രോസ് വോട്ടുചെയ്‌തെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഏഴ് കോണ്‍ഗ്രസ് എം.എല്‍.എമാരും രണ്ട് സ്വതന്ത്രരും ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്‌തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

സി.ആര്‍.പി.എഫും ഹരിയാണ പോലീസും ചേര്‍ന്ന് തങ്ങളുടെ ആറോളം എം.എല്‍.എമാരെ തട്ടിക്കൊണ്ടുപോയെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിങ് സുഖു ആരോപിച്ചിരുന്നു. ഇവരുമായി ബന്ധപ്പെടാനുള്ള ശ്രമം കുടുംബം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ബി.ജെ.പി. സ്ഥാനാര്‍ഥി വിജയിച്ചെന്ന് ജയറാം ഠാക്കൂര്‍ അവകാശപ്പെട്ടതിന് പിന്നാലെ ഷിംലയില്‍നിന്ന് ഹരിയാണയിലെ പഞ്ചകുലയിലെത്തിയ എം.എല്‍.എമാര്‍ അവിടെനിന്ന് തിരിച്ചെന്ന് വാര്‍ത്താഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ടുചെയ്തു.

തങ്ങള്‍ വിജയിച്ചുവെന്ന് അവകാശപ്പെട്ട ജയറാം ഠാക്കൂര്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എം.എല്‍.എമാര്‍ മുഖ്യമന്ത്രിയെ ഉപേക്ഷിച്ചിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker