Swapna suresh:പുറത്താക്കൽ പ്രതീക്ഷിച്ചത്; സഹായിച്ചിരുന്നവർ പോലും പിന്മാറുന്നു: സ്വപ്ന സുരേഷ്

കൊച്ചി∙ എച്ച്ആർഡിഎസിൽ നിന്നുള്ള പുറത്താക്കൽ പ്രതീക്ഷിച്ചതാണെന്ന് നയതന്ത്ര സ്വർണക്കടത്തുക്കേസ് പ്രതി സ്വപ്ന സുരേഷ്. കാര്‍ ഡ്രൈവറെ നേരത്തേ പിൻവലിച്ചിരുന്നു. സഹായിച്ചിരുന്നവർ പോലും പിന്മാറുകയാണ്. എച്ച്ആർഡിഎസ് നൽകിയ വീടും മാറേണ്ടിവരുമെന്നും സ്വപ്ന പറഞ്ഞു.

സ്വപ്നയുടെ നിയമനം റദ്ദു ചെയ്യുകയാണെന്നും ജോലിയിൽ നിന്നും ഒഴിവാക്കുകയാണെന്നും എച്ച്ആർഡിഎസ് സെക്രട്ടറി അജികൃഷ്ണൻ അറിയിച്ചിരുന്നു. സ്വപ്ന സുരേഷിന് എച്ച്ആർഡിഎസ് ചെല്ലുംചെലവും കൊടുത്ത് സംരക്ഷിക്കുകയാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ആരോപണത്തെ പരാതിയായി പരിഗണിച്ചാണ് നടപടി.എച്ച്ആർഡിഎസിൽ വനിതാ ശാക്തീകരണം സിഎസ്ആർ വിഭാഗം ഡയറക്ടറായിരുന്നു സ്വപ്ന. ഒരാഴ്ച മുൻപ് പാലക്കാട്ടെ ഫ്ലാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു.

സ്വപ്നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി പറയുന്നു.

നാല് മാസം മുമ്പാണ് സ്വപ്‌ന സുരേഷിന് ആര്‍.എസ്.എസ് അനുകൂല എന്‍.ജി.ഒയായ എച്ച്.ആര്‍.ഡി.എസില്‍ ജോലി ലഭിച്ചത്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് സ്വപ്‌ന സുരേഷിനെ നിയമിച്ചത്.

മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ജി.ഒയാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി. ആര്‍.എസ്.എസ്- ബി.ജെ.പി നേതാക്കളാണ് എന്‍.ജി.ഒയുടെ പ്രധാന പദവികളിലിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് ആര്‍.എസ്.എസ് അനുകൂല സംഘടനയില്‍ ജോലി ലഭിച്ചത്. ആര്‍.എസ്.എസ് സ്വപ്‌ന സുരേഷിനെ നിയന്ത്രിക്കുകയാണെന്ന് സി.പി.എം ആരോപിച്ചിരുന്നു.

സ്വപ്ന സുരേഷിനെ സംരക്ഷിക്കുമെന്നായിരുന്നു എച്ച്.ആർ.ഡി.എസ് നേരത്തെ പറഞ്ഞിരുന്നത്. കാർ അടക്കം വിട്ടു നൽകി സഹായിക്കുന്നത് സ്വപ്ന എച്ച്.ആർ.ഡി.എസ് ജീവനക്കാരി ആയതിനാലാണ്. സർക്കാരും പൊലീസും സ്വപ്നയെ കെണിയിൽ പെടുത്തിയതാണെന്നും എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞിരുന്നു.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.

സ്വപ്‍ന സുരേഷിനെ ഇന്നലെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തിരുന്നു. മുൻ മന്ത്രി കെ.ടി. ജലീലിന്റെ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിലാണ് സ്വപ്‍ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ രണ്ടു തവണ ഈ കേസുമായി ബന്ധപ്പെട്ട് സ്വപ്ന‍യ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇ.ഡി ചോദ്യം ചെയ്യൽ ചൂണ്ടിക്കാട്ടി സ്വപ്‍ന ഹാജരായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News