ജനനേന്ദ്രിയത്തിന് സമീപത്ത് രക്തക്കറ; യുവാവിനെ ഭാര്യ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

മുതുകുളം: യുവാവിനെ ഭാര്യവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. എറണാകുളത്തു വാടകയ്ക്കു താമസിച്ചുവന്ന കോട്ടയം ഈരാറ്റുപേട്ട നടക്കല്‍ തയ്യില്‍ വീട്ടില്‍ ടി.എ. മുഹമ്മദിന്റെ മകന്‍ അഷ്‌കറിനെയാണു മുതുകുളത്തെ ഭാര്യവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട അഷ്‌കറും മുതുകുളം ഒന്‍പതാം വാര്‍ഡ് കുറങ്ങാട്ടുചിറയില്‍ മഞ്ജുവും ആറുമാസം മുന്‍പ് എറണാകുളത്തുവെച്ചാണു വിവാഹിതരായത്.

മഞ്ജുവിന്റെ രണ്ടാം വിവാഹമായിരുന്നു. വിവാഹശേഷം കുറച്ചുനാള്‍ എറണാകുളത്തായിരുന്ന ഇവര്‍ മൂന്നുമാസം മുന്‍പാണു മഞ്ജുവിന്റെ വീട്ടിലെത്തുന്നത്. തുടര്‍ന്ന് അഷ്‌കര്‍ മുതുകുളം വെട്ടത്തുമുക്കിലുള്ള കച്ചവട സ്ഥാപനത്തില്‍ ജോലി ചെയ്തു വരുകയായിരുന്നു.

വീടിനു പിന്‍വശത്തു വടക്കുപടിഞ്ഞാറു ഭാഗത്തുള്ള മുറിയോടു ചേര്‍ന്ന് ഞായറാഴ്ച രാവിലെ ആറുമണിയോടെ മൃതദേഹം കണ്ടതായാണു മഞ്ജുവും അമ്മ വിജയമ്മയും പോലീസിനു നല്‍കിയ മൊഴി. അഷ്‌കറിനു പുകവലിക്കുന്ന ശീലമുണ്ട്. ഇതിനായാണ് പുറത്തേക്കു പോയതെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം അച്ഛന്‍ മുഹമ്മദ് അടക്കമുള്ള ബന്ധുക്കള്‍ മരണത്തില്‍ സംഭവത്തില്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. മൃതദേഹത്തിന്റെ കഴുത്തിന്റെഭാഗത്തു പാടുകള്‍ ഉണ്ട്. ജനനേന്ദ്രിയത്തിനും സമീപത്തും രക്തക്കറയുമുണ്ട്. കനകക്കുന്ന് പോലീസാണ് മേല്‍നടപടികള്‍ സ്വീകരിച്ചത്. സയന്റിഫിക്, വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കോവിഡ് പരിശോധനാഫലം വന്നശേഷം തിങ്കളാഴ്ചയേ മൃതദേഹ പരിശോധന നടത്തൂ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News