KeralaNews

ഷാനിദ് വിഴുങ്ങിയ രണ്ടുപാക്കറ്റുകളില്‍ ഒരെണ്ണം വയറ്റിനുള്ളില്‍ വച്ച് പൊട്ടി ശരീരത്തില്‍ ലയിച്ചു; ഒരു പാക്കറ്റില്‍ ഉണ്ടായിരുന്നത് 9 ഗ്രാം കഞ്ചാവ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിലെ ഷാനിദിന്റെ മരണം അമിതമായ അളവില്‍ ലഹരി ഉള്ളില്‍ ചെന്നത് കൊണ്ടാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷാനിദ് വിഴുങ്ങിയ രണ്ട് പാക്കറ്റുകളില്‍ ഒരെണ്ണം വയറ്റിനുള്ളില്‍ വച്ച് പൊട്ടുകയും, അത് ശരീരത്തില്‍ ലയിക്കുകയും ചെയ്തിരുന്നു. ഒരു പാക്കറ്റില്‍ 9 ഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. രണ്ടാമത്തെ പാക്കറ്റിലുണ്ടായിരുന്ന ലഹരി വസ്തു എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

അമ്പായത്തോട് പള്ളിക്ക് സമീപത്ത് വെച്ച് ഇന്നലെ രാവിലെയാണ് പൊലിസിനെ കണ്ട ഷാനിദ് കയ്യിലുണ്ടായിരുന്ന ലഹരിവസ്തു അടങ്ങിയ പൊതികള്‍ വിഴുങ്ങിയത്. രണ്ട് പാക്കറ്റ് വിഴുങ്ങിയെന്നാണ് ഷാനിദ് പൊലീസിന് നല്‍കിയ മൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ഷാനിദിനെ എന്‍ഡോസ്‌കോപ്പിക്ക് അടക്കം വിധേയമാക്കിയിരുന്നു.

കഞ്ചാവ് വിഴുങ്ങിയെന്നായിരുന്നു പിടികൂടിയ ഉടനെ ഷാനിദ് പൊലീസിനോട് പറഞ്ഞത്. കഞ്ചാവിന് പുറമേ എംഡിഎംഎ എന്ന് സംശയിക്കുന്ന രൂപത്തിലുള്ള വസ്തുവും സ്‌കാനിങ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. പേരാമ്പ്ര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.

ലഹരിമരുന്ന് അമിത അളവില്‍ ശരീരത്തില്‍ എത്തിയത് ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. ഷാനിദിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് പേരാമ്പ്ര ഡിവൈഎസ്പി ലതീഷ് പ്രതികരിച്ചു.

ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴി എടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. രണ്ട് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് വിവരം. വില്പനയും നടത്തിയിരുന്നു. സി.ടി സ്‌കാന്‍, എന്‍ഡോസ്‌കോപ്പി പരിശോധനകളിലാണ് വയറില്‍ വെള്ള തരികളടങ്ങിയ പായ്ക്കറ്റുകള്‍ കണ്ടെത്തിയത്.

ഷാനിദ് ലഹരി കച്ചവടം തുടങ്ങിയത് ഗള്‍ഫില്‍ നിന്നെത്തിയതിന് ശേഷമായിരുന്നു. അവിവാഹിതനാണ് ഷാനിദ്. എട്ടു വര്‍ഷമായി ടിപ്പര്‍ ഡ്രൈവറാണ്. ആരോടും അധികം സംസാരിക്കാറില്ല. അടുത്ത സുഹൃദ്ബന്ധങ്ങളുമില്ല. അമ്മൂമ്മ ഫാത്തിമയുടെ വീട്ടിലായിരുന്നു കുറച്ചുകാലമായി താമസം. രാത്രി വൈകിയാണ് വീട്ടിലെത്തിയിരുന്നത്.

ഇയാള്‍ക്കെതിരെ രണ്ട് ലഹരി കേസുകള്‍ പൊലീസ് എടുക്കുകയും ചെയ്തിരുന്നു. താമരശ്ശേരി, അമ്പായത്തോട് പ്രദേശങ്ങളില്‍ ഇയാള്‍ വ്യാപകമായി എം.ഡി.എം.എ വില്‍ക്കുന്നതായി പ്രദേശവാസികളും പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എംഡിഎംഎയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker