
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട. രണ്ടിടങ്ങളിൽ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി. വിൽപനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്പ് മുനാഫിസ് കെ പി (29) , തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടിൽ ഹൗസിൽ ധനൂപ് എ കെ (26), ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യിൽ ഹൗസിൽ അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.
നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർമാരായ ലീല എൻ, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. മാവൂർറോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡിൽ നിന്നാണ് 14.950 ഗ്രാം എംഡിഎംഎയായി മുനാഫിസിനെ പിടികൂടുന്നത്.
എംടെക് വിദ്യാർത്ഥിയും ബംഗളൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാൾ. 700 ഗ്രാം എംഡിഎംഎ പിടിച്ചതിന് ഇയാൾക്കെതിരെ ബംഗളൂരിലും ആഷിഷുമായി പിടികൂടിയതിന് ദുബായിലും കേസുണ്ട്. ബംഗളൂരിൽ എത്തുന്ന യുവതി യുവാക്കൾക്ക് ഇയാള്‍ ലഹരി എത്തിച്ച് കൊടുത്തിരുന്നു. ടോണി എന്ന പേരിലാണ് ഇയാൾ ബംഗളൂരുവിലെ ലഹരി കച്ചവടക്കാരിൽ അറിയപ്പെടുന്നത്.
ധനൂപിനെയും അതുല്യയെയും കോഴിക്കോട് അരയടത്ത് പാലം ഭാഗത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് 36 ഗ്രാം എംഡിഎംഎയായിട്ടാണ് പിടിച്ചത്. ബംഗളൂരുവിൽ നിന്നാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നത്. മുമ്പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ഹരിമരുന്നിൻ്റെ കാരിയർ ആയി വന്നതായുള്ള സൂചനയിൽ ഡാൻസാഫ് ടീം നിരീക്ഷണം നടത്തിയതിലാണ് രണ്ട് പേരും ലോഡ്ജിൽ നിന്ന് പിടിയിലാവുന്നത്.
ബംഗളൂരിൽ നിന്നും കഞ്ചാവുമായി പിടികൂടിയതിന് ധനൂപിന് ബംഗളൂരുവിൽ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ജയിൽ നിന്നും ഇറങ്ങിയത്. പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി വില്‍പനയെ കുറിച്ച് അന്വേക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസി കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.
ഡൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ, എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയിൽ, ലതീഷ് എം.കെ സരുൺകുമാർ പി.കെ, ഷിനോജ്, എം, ശ്രീശാന്ത് എൻ കെ, അഭിജിത്ത് പി, അതുൽ ഇ വി, മുഹമദ്ദ് മഷ്ഹൂർ കെ.എം, നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ ഹസീസ്, സന്തോഷ്, Scpo മാരായ രാകേഷ്, ഹരീഷ് കുമാർ ,ശിഹാബുദ്ധീൻ , ബിജു , രതീഷ് , സോമിനി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.