കുറുത്തിക്കുടി വനത്തിനുള്ളില്‍ ചങ്ങാടം മറിഞ്ഞ് ഒമ്പത് പേര്‍ ഒഴുക്കില്‍പ്പെട്ടു; എല്ലാവരേയും രക്ഷപ്പെടുത്തി

അടിമാലി: ഇടുക്കിയിലെ കുറുത്തിക്കുടി വനത്തിനുള്ളില്‍ ചങ്ങാടം മറിഞ്ഞ് ഒമ്പത് പേര്‍ ഒഴുക്കില്‍പ്പെട്ടു. ഇവരെ എല്ലാവരെയും രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചു. ആനക്കുളം, പെരുമ്പന്‍ക്കുത്ത്, അമ്പതാം മൈല്‍ പുഴകള്‍ സംഗമിക്കുന്ന കുറത്തിമല ചുഴലിവയല്‍ എന്ന സ്ഥലത്തായിരുന്നു അപകടം. പുഴയില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചങ്ങാടം മറിയുകയായിരുന്നു.

ചങ്ങാടത്തില്‍ മൂന്ന് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു പുരുഷനുമാണ് ഉണ്ടായിരുന്നത്. ഉള്‍മേഖലയായ ഇവിടെ എത്തിച്ചേരുക ഏറെ പ്രയാസകരമാണ്. രണ്ടുമണിക്കൂറോളം യാത്ര ചെയ്താല്‍ മാത്രമേ സംഭവ സ്ഥലത്തേക്ക് എത്താന്‍ സാധിക്കുകയുള്ളു. പോലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു.

അപകടത്തില്‍പ്പെട്ട ഒന്‍പതുപേരെയും രക്ഷപ്പെടുത്തിയതായി ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്‍ അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. എന്നാല്‍ ഉച്ചയോടെയാണ് വിവരം പുറത്തറിയുന്നത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി ചങ്ങാടത്തില്‍ പുഴ മുറിച്ചുകടക്കുന്നതിനിടെയായിരുന്നു ചങ്ങാടം മറിഞ്ഞ് ഇവര്‍ ഒഴുക്കില്‍പ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News