NationalNews

ഓറഞ്ച് തലപ്പാവണിഞ്ഞ്‌ സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയുടെ പ്രാർത്ഥന,വിമർശിച്ച് ശിരോമണി അകാലിദൾ

ചണ്ഡീഗഢ്: പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുല്‍ സുവര്‍ണ്ണക്ഷേത്രത്തിലെത്തിയത്. ഓറഞ്ച് നിറമുള്ള ടര്‍ബന്‍ ധരിച്ചാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും, സുവര്‍ണ്ണക്ഷേത്രം സന്ദര്‍ശിച്ചും സംസ്ഥാനത്ത് ജോഡോ യാത്ര ചര്‍ച്ചയാക്കാനാണ് രാഹുലിന്‍റെ  നീക്കം. ജോഡോ യാത്രയുടെ അജണ്ടയില്‍ സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനം ഇല്ലായിരുന്നു. ഇന്ന് രാവിലെ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശാണ് രാഹുലിന്‍റെ സുവർണ്ണ ക്ഷേത്ര സന്ദർശന പദ്ധതി അറിയിച്ചത്.

അതേസമയം രാഹുൽ ഗാന്ധിയുടെ സുവര്‍ണ്ണക്ഷേത്ര സന്ദര്‍ശനത്തെ ശിരോമണി അകാലിദള്‍ രൂക്ഷമായി വിമര്‍ശിച്ചു. പഞ്ചാബിനെ ചതിച്ച ഗാന്ധികുടുംബത്തിന്‍റെ പിന്മുറക്കാരനാണ് രാഹുല്‍ ഗാന്ധിയെന്ന് ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ പറഞ്ഞു.

നാളിതുവരെയായി ഗാന്ധി കുടംബം പഞ്ചാബിനോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് പ്രതികരിച്ചു. സിഖുകാരായ കോൺഗ്രസുകാർ രാഹുലിനെ സ്വാഗതം ചെയ്യുന്നത് കണ്ട് ലജ്ജ തോന്നുന്നുവെന്നും ശിരോമണി അകാലിദള്‍ നേതാവ് അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നാണ് പഞ്ചാബിലേക്ക് കടന്നത്. ഹരിയാനയില്‍ നിന്ന് ശംഭു അതിര്‍ത്തിയിലൂടെയാണ് രാഹുലിന്‍റെ യാത്ര പഞ്ചാബില്‍ പ്രവേശിച്ചത്. ഫത്തേഗഡ് സാഹിബ് ഗുരുദ്വാരയില്‍ വിശ്രമിക്കുന്ന രാഹുല്‍ നാളെ സംസ്ഥാനത്തെ ആദ്യ പൊതു റാലിയില്‍ സംസാരിക്കും.

8 ദിവസം യാത്ര പഞ്ചാബില്‍ തുടരുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കും. കശ്മീരിലാണ് യാത്ര അവസാനിക്കുക. ഈ മാസം 30 നാണ് ഭാരത് ജോഡോ യാത്ര അവസാനിയ്ക്കുക അവസാന ദിനം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും.

പഞ്ചാബ്, കശമീര്‍ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കുമെന്ന് സി ആർ പി എഫ് അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ സുരക്ഷ വീഴ്ചയുണ്ടെയന്ന് പരാതിപ്പെട്ട കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളിലെ രാഹുലിന്‍റെ സുരക്ഷ ക്രമീകരണങ്ങളില്‍ സന്ദേഹമറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കുമെന്ന് സി ആർ പി എഫ് അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button