ഒട്ടകം രാജേഷിനെ തിരഞ്ഞുപോയ പോലീസ് സംഘത്തിന്റെ വള്ളം മുങ്ങി; പോലീസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിൽ പ്രതിയെ തിരഞ്ഞ് പോയ പോലീസ് സംഘം സഞ്ചരിച്ച വള്ളം മുങ്ങി പോലീസുകാരൻ മരിച്ചു. അഞ്ചുതെങ്ങ് പണയിൽക്കടവിലായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയും എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനുമായ ബാലുവാണ് മരിച്ചത്. വർക്കല സി.ഐ.യും മൂന്ന് പോലീസുകാരുമാണ് അപകടത്തിൽപ്പെട്ടത്.

പോത്തൻകോട് കൊലക്കേസിലെ പ്രധാനപ്രതി ഒട്ടകം രാജേഷിനെയാണ് പോലീസ് സംഘം തിരഞ്ഞുപോയത്. ഒട്ടകം രാജേഷ് അഞ്ചുതെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ഒരു സി.ഐ.യും മൂന്ന് പോലീസുകാരും അടങ്ങുന്ന സംഘം വള്ളത്തിൽ തുരുത്തിലേക്ക് നീങ്ങിയത്. ഇവർ യാത്രചെയ്തിരുന്ന വള്ളം കായലിൽ മുങ്ങിപ്പോവുകയായിരുന്നു.

സി.ഐ.യെയും രണ്ട് പോലീസുകാരയെും ആദ്യം രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചിരുന്നു. ഇതിനിടെ എസ്.എ.പി. ക്യാമ്പിലെ പോലീസുകാരനായ ബാലുവിനെ കാണാതായത് ആശങ്കയ്ക്കിടയാക്കി. തുടർന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് ബാലുവിനെ അവശനിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോത്തൻകോട് സുധീഷ് കൊലക്കേസിൽ പ്രതികളായ പത്ത് പേരെയും കഴിഞ്ഞദിവസങ്ങളിൽ പോലീസ് പിടികൂടിയിരുന്നു. കേസിലെ രണ്ടാംപ്രതിയായ ഒട്ടകം രാജേഷാണ് ഇനി പിടിയിലാകാനുള്ളത്. ഇയാൾക്കായി പെരുമാതുറ, അഞ്ചുതെങ്ങ്, വക്കം മേഖലകളിൽ പോലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News