ഗോപാലേട്ടന്റെ പശുവില്ല, ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല, സ്‌കൂളിന്റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല; റിസള്‍ട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ട്രോളുകളൊന്നുമില്ലെന്ന് അബ്ദുറബ്ബ്

മലപ്പുറം: എസ്.എസ്.എല്‍.സി വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ലെന്നും വിദ്യാര്‍ഥികളുടെ മിടുക്കു കൊണ്ടാണെന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ പി കെ അബ്ദുര്‍റബ്ബ്. എസ്.എസ്.എല്‍.സി വിജയ ശതമാനം 99.47 ശതമാനമായിട്ടും താന്‍ നേരിട്ടത് പോലെയുള്ള ട്രോളുകളൊന്നും കാണാനുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണ രൂപം:

SSLC വിജയശതമാനം 99.47

ഗോപാലേട്ടന്റെ പശുവില്ല,

ആമിനത്താത്തയുടെ പൂവന്‍ കോഴിയില്ല,

സ്‌കൂളിന്റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല.

റിസള്‍ട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ല്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാന്‍ മന്ത്രിയായിരുന്ന കാലത്തും SSLC വിജയശതമാനം കൂടിക്കൂടി വന്നു. 2012 ല്‍ 93.64% 2013 ല്‍ 94.17% 2014 ല്‍ 95.47 % 2015 ല്‍ 97.99% 2016 ല്‍ 96.59% UDF ന്റെ കാലത്താണെങ്കില്‍ വിജയശതമാനം ഉയരുമ്‌ബോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണി.

2016 മുതല്‍ പ്രൊഫസര്‍ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തില്‍ തന്നെയായിരുന്നു. 2017 ല്‍ 95.98% 2018 ല്‍ 97.84% 2019 ല്‍ 98.11% 2020 ല്‍ 98.82% ഇപ്പോഴിതാ 2021 ല്‍ 99.47% പേരും SSLC ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.

വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാര്‍ത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.

ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News