NationalNews

ലേബർ റൂമിൽ നിന്നുള്ള വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ

അഹ്മദാബാദ്: ഗുജറാത്തിലെ ആശുപത്രിയിൽ നിന്ന് വനിതാ രോഗികളുടെ സിസിടിവി ദൃശ്യങ്ങൾ കൈക്കലാക്കി വിൽപന നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ആശുപത്രിയുടെ സിസിടിവി നെറ്റ്‍വർക്ക് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ കൈക്കലാക്കിയത്. ഇതോടെ സംഭവത്തിൽ പിടിയിലായവരുടെ എണ്ണം ഏഴായി. കൈക്കലാക്കിയ ദൃശ്യങ്ങൾ ക്യു.ആർ കോഡ് രൂപത്തിലാക്കി വിൽക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

ഡൽഹി സ്വദേശിയായ രോഹിത് സിസോദിയ എന്നയാളാണ് ഏറ്റവുമൊടുവിൽ പിടിയിലായത്. ആശുപത്രിയിലെ ലേബർ റൂമിൽ ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്ന സമയത്തുള്ള ദൃശ്യങ്ങളാണ് ഇവർ പകർത്തി വിറ്റത്. സിസിടിവി ദൃശ്യങ്ങൾ ക്യൂ.ആർ കോഡ് രൂപത്തിലാക്കുകയും അവ സംഘത്തിലെ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു. യുട്യൂബ്, ടെലിഗ്രാം ചാനലുകൾ വഴിയായിരുന്നു ഈ വിൽപ്പനയെന്നും അഹമ്മദാബാദ് സൈബർ ക്രൈം പൊലീസ്  പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു.

ഫെബ്രുവരി 17നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രാജ്കോട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് ഇവ‍ർ ചോർത്തിയെടുത്തത്. കേസിൽ പൊലീസ് നേരത്തെ തന്നെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് യുട്യൂബ് ചാനലുകൾ വഴിയായിരുന്നു വിൽപന. ഈ ചാനലുകളുടെ ഡിസ്ക്രിപ്ഷനിൽ ടെലഗ്രാം ഗ്രൂപ്പുകളുടെ ലിങ്ക് നൽകി. ഗ്രൂപ്പുകളിൽ എത്തുന്നവരിൽ നിന്ന് 2000 രൂപ വാങ്ങിയാണത്രെ വീഡിയോ വിറ്റത്. 

പിടിയിലായ പ്രതികൾ  വിവിധ ആശുപത്രികളും ഓഫീസുകളും സ്കൂളുകളും കോളേജുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള അര ലക്ഷത്തോളം സിസിടിവി ദൃശ്യങ്ങൾ ചോർത്തിയിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പലരുടെയും വീടുകളിലുള്ള ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും ഇവർ ചോ‍ർത്തിയിട്ടുണ്ട്. സംഘത്തിലെ എല്ലാവർക്കുമെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker