തമിഴ്‌നാടിന് വീണ്ടും ഒൻപത് പാസഞ്ചർ തീവണ്ടികൾ കേരളത്തിൽ ഒന്നുമില്ല,വാഗ്ദാനം പാഴ്‌വാക്കായി

ചെന്നൈ:കേരളത്തിൽ ദീപാവലിക്കുശേഷം കൂടുതൽ പാസഞ്ചർ തീവണ്ടികൾ ആരംഭിക്കുമെന്ന ദക്ഷിണ റെയിൽവേയുടെ ഉറപ്പ് പാഴ്‌വാക്കായി. ശനിയാഴ്ച തമിഴ്‌നാടിന് ഒൻപത് പാസഞ്ചർ തീവണ്ടികൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിനായി ഒന്നുപോലും അനുവദിച്ചില്ല. കേരളത്തിൽ കോവിഡ് വ്യാപനം ശക്തമാണെന്ന വാദം ചൂണ്ടിക്കാട്ടിയാണ് പാസഞ്ചർ തീവണ്ടികൾ നിഷേധിക്കുന്നത്.

കോവിഡ് വ്യാപനം തീവ്രമായിരുന്ന ഘട്ടത്തിൽ തീവണ്ടി സർവീസുകൾ ആരംഭിക്കാൻ നേരത്തെ റെയിൽവേയുടെയും കേരളസർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട മോണിറ്ററിങ് കമ്മിറ്റിയുണ്ടായിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷമാണ് തീവണ്ടികൾ അനുവദിച്ചിരുന്നത്. ഇപ്പോൾ ദക്ഷിണ റെയിൽവേ തന്നെയാണ് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നകാര്യം തീരുമാനിക്കുന്നത്.

ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺതോമസിന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തമിഴ്‌നാടിനോടൊപ്പം കേരളത്തിലും ദീപാവലിക്കുശേഷം കൂടുതൽ പാസഞ്ചർ തീവണ്ടികൾ ആരംഭിക്കുമെന്നും എക്‌സ്‌പ്രസ്‌ തീവണ്ടികളിൽ റിസർവേഷനില്ലാത്ത കോച്ചുകൾ കൂട്ടിച്ചേർക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാമാണ് നടക്കാതെപോയത്.

‘ഇനിയും കാത്തിക്കൂ’ എന്നാണ് ഇതുമായി ബന്ധപ്പെട്ട് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ കേരളത്തിൽ ഇപ്പോൾ സ്കൂളുകൾ, തിയേറ്ററുകൾ ഉൾപ്പെടെയുള്ളവ തുറന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News