നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മയ്ക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി

കൊച്ചി: നാണയം വിഴുങ്ങി ചികിത്സകിട്ടാതെ മരിച്ച പൃഥ്വിരാജിന്റെ അമ്മ നന്ദിനിക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ ജോലി. പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള പ്രീ എക്സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ക്യാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലാണ് നിയമന ഉത്തരവ് ലഭിച്ചത്.

പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി പി. ഐ ശ്രീവിദ്യ ഐഎഎസിന്റെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി ഡയറക്ടര്‍ ജോസഫ് ജോണ്‍ അറിയിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം. എസ്. സുനില്‍ നിയമന ഉത്തരവ് ഓഫീസില്‍ വച്ച് നന്ദിനിക്ക് കൈമാറി.

പൃഥ്വിരാജ് നീതി ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 35 ദിവസങ്ങളിലായി ആലുവ ജില്ലാ ആശുപത്രിക്ക് മുന്നില്‍ നടത്തി വന്നിരുന്ന സമരം പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ ഇടപെടല്‍ കൊണ്ടും കൊവിഡ് വ്യാപനം കൊണ്ടും താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പൃഥ്വിരാജിന്റെ മരണകാരണം അറിയുന്നതിനുള്ള നിയമ നടപടികളുമായി ഇതോടൊപ്പം നന്ദിനി മുന്നോട്ടുപോവുകയാണ്.

നിയമന ഉത്തരവ് കൈമാറുമ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സുനില്‍. സി. കുട്ടപ്പന്‍, ലീഗല്‍ ഉപദേഷ്ടാവ് അഡ്വക്കേറ്റ് കെ. പി ഷിബി, പൃഥ്വിരാജിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവര്‍ ബാബു, സഹോദരന്‍ തൃപ്തന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News