ആശങ്കയായി ‘കൊവിഡ് ടോസ്’; കാല്‍വിരലുകളില്‍ ചൊറിച്ചിലും വീക്കവും; രോഗത്തെക്കുറിച്ച് കൂടുതലറിയാം

കൊറോണയ്ക്ക് പിന്നാലെ പലരിലും കണ്ടുവരുന്ന രോഗമായിരുന്നു കാല്‍വിരലുകളില്‍ രൂപപ്പെടുന്ന ചൊറിച്ചിലും വീക്കവും. യുഎസിലാണ് ഇതാദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തണുത്ത കാലാവസ്ഥയുടെ ഭാഗമാണിതെന്ന് ആദ്യമൊക്കെ അനുമാനിച്ചെങ്കിലും പിന്നീട് ഈ രോഗത്തിന് കൊറോണ വൈറസുമായി ബന്ധമുണ്ടെന്ന വിലയിരുത്തലുകളാണ് രൂപപ്പെട്ടത്. യഥാര്‍ത്ഥ വിശദീകരണം ഇതുവരെ ലഭിക്കാത്തതിനാല്‍ ഈ രോഗത്തിന് ‘കൊവിഡ് ടോസ്’ എന്ന പേരുലഭിച്ചു. അതായത് കൊറോണ കാല്‍വിരലുകളെന്ന് അര്‍ത്ഥം..

സാധാരണയായി കാല്‍വിരലുകള്‍ ചുവപ്പ് കലര്‍ന്ന പര്‍പ്പിള്‍ നിറത്തില്‍ കാണപ്പെടുന്ന രോഗാവസ്ഥയാണ് കൊവിഡ് ടോസ്. ചിലര്‍ക്ക് ചൊറിച്ചിലും അനുഭവപ്പെടാം. മറ്റ് ചിലരില്‍ കുമിളകള്‍ രൂപപ്പെടാം. പഴുപ്പും ചില രോഗികളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ചില ഗവേഷകരുടെ നിരീക്ഷണത്തില്‍ കൊവിഡ് ടോസ് കൊറോണ വൈറസ് മൂലം സംഭവിക്കുന്നതല്ലെന്നാണ് കണ്ടെത്തല്‍. മറ്റെന്തെങ്കിലും അണുബാധയോ വൈറസോ ആകാം ഇതിന് കാരണമെന്ന് പറയപ്പെടുന്നു.

എന്നാല്‍ മഹാമാരിയുടെ ആവിര്‍ഭവത്തിന് ശേഷമാണ് രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്നുള്ളതാണ് ഈ നിരീക്ഷണത്തെ എതിര്‍ക്കുന്നവരുടെ വാദം. മാത്രവുമല്ല, കൊവിഡ് ടോസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഭൂരിഭാഗമാളുകള്‍ക്കും ഏതെങ്കിലും തരത്തില്‍ വൈറസുമായോ വൈറസ് പിടിപ്പെട്ടവരുമായോ സമ്ബര്‍ക്കത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ടെന്ന വസ്തുതയും ഇവരുടെ വാദത്തിന് പിന്തുണയേകുന്നു. രോഗം പിടിപ്പെട്ട പലര്‍ക്കും കൊറോണയുടെ ലക്ഷണങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. മറ്റ് പല രോഗികള്‍ക്കും നേരത്തെ കൊറോണ വന്ന് പോയതായും കണ്ടെത്തി.

എന്നാല്‍ ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് ആളുകള്‍ ഷൂസും സോക്സും ധരിക്കാതെ വന്നതോടെ സംഭവിച്ചതാകാം രോഗമെന്ന നിരീക്ഷണവും ശക്തമാണ്. യുഎസ് ഉള്‍പ്പെടെ തണുത്ത കാലാവസ്ഥ അധികമുള്ള രാജ്യങ്ങളിലെ ജനങ്ങളെ സംബന്ധിക്കുന്ന നിരീക്ഷണമാണിത്.

സാധാരണയായി, ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഭേദമാകുന്ന രോഗമാണിത്. കാല്‍വിരലുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നവര്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീം പുരട്ടാവുന്നതാണ്. രോഗികള്‍ ഒരു ഡെര്‍മറ്റോളജിസ്റ്റുമായി ബന്ധപ്പെടുന്നതും പെട്ടെന്ന് സുഖംപ്രാപിക്കുന്നതിന് സഹായിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News